ADVERTISEMENT

തിരുവനന്തപുരം ∙ ആഭ്യന്തരമന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണന്റെ മൊബൈൽ ഫോണിലേക്ക് ആളറിയാതെ ഒരു കോൾ വന്നു. ആരാണ് എന്ന് മറുതലയ്ക്കൽ നിന്നു ചോദിച്ചപ്പോൾ ആഭ്യന്തരമന്ത്രി സ്വയം പരിചയപ്പെടുത്തി: ഞാൻ ബാലകൃഷ്ണനാണ്, തലശ്ശേരിക്കടുത്തു കോടിയേരിയിലെ ബാലകൃഷ്ണൻ. വിളിച്ച ആൾ പെട്ടെന്ന് ഫോൺവച്ചു. കോടിയേരി ബാലകൃഷ്ണൻ എന്ന വ്യക്തിത്വത്തിന്റെ മഹത്വം വെളിവാക്കുന്നതായിരുന്നു ആ ഫോൺ സംഭാഷണം. 

തിരുവനന്തപുരം റേഞ്ച് ഡിഐജിയായിരിക്കുമ്പോൾ 2001 ൽ യൂണിവേഴ്സിറ്റി കോളജിൽ അക്രമവും പൊലീസ് ലാത്തിച്ചാർജും നടന്നു. സമരക്കാരെ പൊലീസ് വാഹനങ്ങളിൽ കയറ്റിയപ്പോൾ അവിടെ എത്തിയ കോടിയേരിയും ഒപ്പം കയറി. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്കു പോകുന്ന വഴിക്ക് ഇടിവണ്ടിയെന്നു പറയുന്ന നീല പൊലീസ് വാഹനത്തിൽ വച്ചാണ് ഞാനും അദ്ദേഹവും പരിചയപ്പെടുന്നത്.

പിന്നീട്, 2002 ൽ സർക്കാർ ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട് വനിതാ ജീവനക്കാരെ കന്റോൺമെന്റ് സ്റ്റേഷനിൽ പിടിച്ചുവച്ചിരിക്കുമ്പോൾ കോടിയേരിയും പിണറായി വിജയനും സിപിഐ നേതാവ് വെളിയം ഭാ‍ർഗവനും ഉൾപ്പെടുന്ന സംഘം സ്ഥലത്തെത്തി സത്യഗ്രഹം ഇരുന്നു. ഡിജിപിയുമായി ഞാൻ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ, കസ്റ്റഡിയിൽ ഉള്ള സ്ത്രീകളെ മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കാമെന്ന തീരുമാനം ഉണ്ടായി. 

2006 ൽ ആഭ്യന്തര മന്ത്രിയായിരിക്കെ ഹൈദരാബാദിൽ പാർട്ടി സമ്മേളനത്തിനു വന്നപ്പോൾ അദ്ദേഹം നാഷനൽ പൊലീസ് അക്കാദമി സന്ദർശിക്കാനെത്തിയിരുന്നു. അന്ന് അക്കാദമിയിൽ ഡപ്യൂട്ടി ഡയറക്ടറായിരുന്ന ഞാനാണ് അനുഗമിച്ചത്. 

ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിയുടെ സംഭാവന, ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട 2011 ൽ നടപ്പായ കേരള പൊലീസ് ആക്ട് ആണ്. കമ്യൂണിറ്റി പൊലീസിങ് എന്ന ജനമൈത്രി സുരക്ഷാ പൊലീസ് പദ്ധതിയും സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പദ്ധതിയും ശ്രദ്ധേയ നേട്ടങ്ങളാണ്. ‍

2011 ൽ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ്, ഇന്റലിജൻസ് ചുമതലയുള്ള എഡിജിപിയായിരുന്നപ്പോൾ ആഭ്യന്തരമന്ത്രിയായ അദ്ദേഹത്തെ ദിവസവും കണ്ട് ഔദ്യോഗിക കാര്യങ്ങൾ സംസാരിച്ചിരുന്നു. എല്ലാ വിവരവും സശ്രദ്ധം കേൾക്കും. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ വൈ.എസ്.രാജശേഖര റെഡ്ഡി 2009 ൽ മരിച്ചപ്പോൾ കോടിയേരിയുടെ ഹൈദരാബാദിലേക്കുള്ള കാർ യാത്രയിൽ ഒപ്പം ഞാനും ഉണ്ടായിരുന്നു.

Content Highlights: Kodiyeri Balakrishnan, Remembering Kodiyeri Balakrishnan, Communist Party of India Marxist CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com