ADVERTISEMENT

തലശ്ശേരി ∙ തോളോടുതോൾ ചേർന്ന് പാർട്ടിയെ നയിച്ച കോടിയേരിയുടെ ചാരത്ത് വിങ്ങുന്ന മനസ്സോടെ മുഖ്യമന്ത്രി പിണറായി വിജയനിരുന്നു. തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം തുടങ്ങുന്നതിനു മുൻപേയെത്തി കോടിയേരിയെ കാത്തിരുന്ന മുഖ്യമന്ത്രി, മൃതദേഹം മൂളിയിൽനടയിലെ വീട്ടിലേക്കു കൊണ്ടുപോയതിനുശേഷമാണ് ടൗൺ ഹാൾ വിട്ടത്.

അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ മുതിർന്ന നേതാക്കളെ സ്വീകരിച്ചും കോടിയേരിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചും മുതിർന്ന സഹോദരന്റെ കരുതലോടെ പിണറായി കോടിയേരിയുടെ അരികത്തുതന്നെ നിന്നു. ‘സോദരതുല്യൻ എന്നല്ല, യഥാർഥ സഹോദരർ തമ്മിലുള്ള ബന്ധമായിരുന്നു ‍ഞങ്ങൾ തമ്മിൽ’ എന്നാണു കഴിഞ്ഞ ദിവസം പിണറായി കോടിയേരിയെക്കുറിച്ച് എഴുതിയത്.

pushpan
കൂത്തുപറമ്പ് വെടിവയ്പിൽ പരുക്കേറ്റ പുഷ്പൻ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിക്കാനെത്തിയപ്പോൾ. ചിത്രം: മനോരമ

കോടിയേരിയിലെ ഓണിയൻ സ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ബാലകൃഷ്ണൻ ആദ്യമായി വിജയനെ കാണുന്നത്. അന്നു സ്റ്റുഡന്റ് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയാണു പിണറായി. കോടിയേരി സ്കൂൾ യൂണിറ്റ് സെക്രട്ടറിയും. അടിയന്തരാവസ്ഥക്കാലത്ത് മിസ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു കോടിയേരി ബാലകൃഷ്ണൻ. അപ്പോഴേക്കും അദ്ദേഹം എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ അടുത്ത ദിവസം ശരീരം മുഴുവൻ മർദനത്തിൽ പരുക്കേറ്റു ചോരയൊലിപ്പിച്ച് ഒരു യുവ എംഎൽഎയും എത്തി– പിണറായി വിജയൻ. അന്നു പിണറായിയെ ശുശ്രൂഷിക്കാനുള്ള ചുമതല കോടിയേരിക്കായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഒരുമിച്ചു തടവിൽ കഴിഞ്ഞ ഇരുവരും പിന്നീട് ഒരേ മനസ്സോടെ പാർട്ടിയെ നയിച്ചു.

വിഭാഗീയതയുടെ കാലത്ത് പിണറായിയുടെ സേനാനായകനായിരുന്നു കോടിയേരി. പിണറായിയുടെ പിൻഗാമിയായി പാർട്ടി സെക്രട്ടറിയായി. പാർട്ടി–സർക്കാർ ഐക്യം പൂത്ത സുവർണകാലമായിരുന്നു അതെന്നും പാർട്ടി നേതാക്കൾ ഓർക്കുന്നു.‌‌

എന്റെ രാഷ്ട്രീയ ഗുരു: ഷംസീർ

തലശ്ശേരി∙ കോടിയേരിയുടെ കൈപിടിച്ചു കേരള രാഷ്ട്രീയത്തിൽ പടവുകൾ ചവുട്ടിക്കയറിയ സ്പീക്കർ എ.എൻ.ഷംസീർ കോടിയേരിയുടെ അന്ത്യയാത്രയിലും നിഴലായി കൂടെ നിന്നു. മരണ വിവരം അറിഞ്ഞതു മുതൽ കോടിയേരിയിലെ വീട്ടിലും തലശ്ശേരി ടൗൺഹാളിലും പാർട്ടി പ്രവർത്തകർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി ഷംസീറുണ്ടായിരുന്നു.

‘ഒരേ നാട്ടുകാരാണെങ്കിലും തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരിക്കുമ്പോൾ 18-ാം വയസ്സിലാണു കോടിയേരിയുമായി അടുത്തു പരിചയപ്പെടുന്നത്. അന്നു മുതൽ കോടിയേരി ഒരു മകനെപ്പോലെ വാത്സല്യത്തോടെ പെരുമാറി. ബ്രണ്ണൻ കോളജിലെ പഠനം കഴിഞ്ഞു തിരുവനന്തപുരത്ത് എന്നെ എൽഎൽബിക്ക് ചേർത്തതും അദ്ദേഹമാണ്. എന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും പോരായ്മ കണ്ടാൽ ശാസിക്കുമായിരുന്നു. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പു കാലത്ത് എഎസ്പിയുമായി ഒരു പ്രശ്നത്തിന്റെ പേരിൽ വാക്കേറ്റമുണ്ടായി. വിവരം അറിഞ്ഞ കോടിയേരി വിളിച്ചു ശാസിച്ചു. ആരോടും മോശമായി പെരുമാറരുത്. എല്ലാവരെയും ചേർത്തു നിർത്തുന്നതായിരിക്കണം പൊതുപ്രവർത്തകരുടെ പ്രവർത്തന രീതിയെന്ന് അദ്ദേഹം ഉപദേശിച്ചു.’ ഷംസീർ പറഞ്ഞു.

sudhakaran
തലശ്ശേരി ടൗൺഹാളിലെത്തി കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിച്ച കെപിസിസി പ്രസി‍ഡന്റ് കെ.സുധകരൻ മുഖ്യമന്ത്രി പിണറായി വിജയനെ അഭിവാദ്യം ചെയ്യുന്നു.

അന്ത്യോപചാരമർപ്പിക്കാൻ ഗവർണർ എത്തും 

കണ്ണൂർ∙ കോടിയേരി ബാലകൃഷ്ണന് അന്ത്യോപചാരമർപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തും. ഇന്ന് 10 മണിക്ക് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയാണ് അദ്ദേഹം കോടിയേരിക്ക് അന്ത്യോപചാരമർപ്പിക്കുക.

അനുശോചിച്ച് കമൽഹാസൻ

ചെന്നൈ ∙ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽഹാസൻ അനുശോചിച്ചു. പൊതുസേവനത്തിനായി കോടിയേരി അരനൂറ്റാണ്ടിലധികം ജീവിതം സമർപ്പിച്ചെന്നും കേരളത്തിൽ പാർട്ടിയുടെ വളർച്ചയ്ക്കു തുടക്കമിട്ടവരിൽ ഒരാളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആദരാഞ്ജലി അർപ്പിച്ച് നേതാക്കളുടെ നിര

തിരുവനന്തപുരം ∙ ‘ഇടതു പ്രസ്ഥാനങ്ങൾക്കും കമ്യൂണിസ്റ്റ് മുന്നേറ്റങ്ങൾക്കും വലിയ നഷ്ടം’ - സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ എകെജി സെന്ററിലെത്തി കോടിയേരി ബാലകൃഷ്ണന്റെ ചിത്രത്തിൽ പുഷ്പാഞ്ജലി അർപ്പിച്ചശേഷം സന്ദർശക ബുക്കിൽ കുറിച്ചു.

എകെജി സെന്ററിൽ രാവിലെ മുതൽ നേതാക്കൾ എത്തിയിരുന്നു. സിപിഎം നേതാക്കളായ എസ്.രാമചന്ദ്രൻ പിള്ള, എം.എ.ബേബി എന്നിവർക്കു പുറമേ സിപിഐ സംസ്ഥാന സമ്മേളന വേദിയിൽ നിന്നു മന്ത്രി ജി.ആർ.അനിൽ, നേതാക്കളായ കെ.ഇ.ഇസ്മായിൽ, സി,ദിവാകരൻ എന്നിവരുമെത്തി. പ്രവർത്തകരും ഇവിടെ എത്തി പുഷ്പാർച്ചന നടത്തി.

 

English Summary: Homage to Kodiyeri  Kodiyeri Balakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com