ADVERTISEMENT

തിരുവനന്തപുരം ∙ പൊലീസ്–ജയിൽ സേനകളിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയ ആഭ്യന്തരമന്ത്രിയെയാണ് കോടിയേരിയിൽ കേരളം കണ്ടത്. അടിയന്തരാവസ്ഥയിൽ തടവുകാരനായി കണ്ണൂർ ജയിലിൽ കഴിഞ്ഞിട്ടുണ്ട് കോടിയേരി. വിദ്യാർഥി സമരങ്ങളിലും കർഷകരുടെ ആവശ്യങ്ങളുന്നയിച്ചു നടത്തിയ റെയിൽവേ സമരത്തിലും പൊലീസിന്റെ മർദനമേറ്റു. അനുഭവങ്ങൾ കൊണ്ടു പൊലീസിനെയും ജയിലിനെയും മനസ്സിലാക്കിയ കോടിയേരി, അവസരം കിട്ടിയപ്പോൾ രണ്ടു സംവിധാനങ്ങളെയും പരിഷ്കരിക്കാൻ ശ്രമിച്ചു.

സ്റ്റുഡന്റ് പൊലീസ് കെഡറ്റ് മുതൽ ജനമൈത്രി പൊലീസ് വരെ കോടിയേരിയുടെ പരിഷ്കാരങ്ങളായിരുന്നു. പാർട്ടി ഭരിക്കുമ്പോൾ പാർട്ടിക്കാർ പൊലീസിനെ ഭരിക്കുന്ന രീതി വിട്ട്, പൊലീസിനെ ജനങ്ങളോട് അടുപ്പിക്കാനാണു കോടിയേരി ശ്രമിച്ചത്. പൊലീസുകാർക്ക് ആദ്യമായി ഔദ്യോഗിക മൊബൈൽ ഫോൺ കണക്‌ഷൻ (സിയുജി) നടപ്പാക്കിയതും കോടിയേരിയുടെ കാലത്താണ്. പൊലീസിനെതിരെ വിമർശനങ്ങൾ സ്വാഭാവികമായും ഉയർന്നെങ്കിലും ആഭ്യന്തരമന്ത്രിയുടെ കൈപ്പിടിയിൽ തന്നെയായിരുന്നു വകുപ്പ്. മൂന്നാർ കുടിയൊഴിപ്പിക്കൽ ഉൾപ്പെടെ വെല്ലുവിളി ഉയർത്തിയ പൊലീസ് നടപടികൾ പലതുണ്ടായെങ്കിലും കൈവിട്ടുപോകാതിരിക്കാനുള്ള മെയ്‌വഴക്കം കോടിയേരി കാട്ടി.

ജയിൽ വകുപ്പിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ തന്നെയുണ്ടായി. കുറ്റവാളികളുടെ സ്വഭാവ പരിവർത്തന കേന്ദ്രം എന്നതിനൊപ്പം സർക്കാരിനു വരുമാനമുണ്ടാക്കുന്ന ഉൽപാദന കേന്ദ്രം കൂടിയായി ജയിലിനെ മാറ്റി. ചപ്പാത്തി ഉൾപ്പെടെ ഉൽപാദന യൂണിറ്റുകൾ തുടങ്ങി. 2 രൂപയുടെ ജയിൽ ചപ്പാത്തി കേരളത്തിൽ തരംഗമായി. ജയിലിൽ പുതിയ തൊഴിൽ സംസ്കാരമുണ്ടായി. ജയിൽമോചിതരാവുന്നവർക്കു സ്വന്തമായി തൊഴിലെടുത്തു ജീവിക്കാൻ കഴിയുന്ന സാഹചര്യം വന്നു. തടവുകാരുടെ ഭക്ഷണക്രമത്തിൽനിന്ന് ഔദ്യോഗികമായി ഗോതമ്പുണ്ടയെ പടിക്കു പുറത്താക്കിയതും കോടിയേരിയാണ്. പുതിയ വിഭവങ്ങളുമായി പുതിയ മെനു നിലവിൽ വന്നു.

ജയിൽ വകുപ്പിലെ കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതി. 1898 ൽ ബ്രിട്ടിഷുകാരുടെ കാലത്തുണ്ടാക്കിയ പ്രിസൺ ആക്ട് 2010 ലാണു മാറ്റിയത്. ജീവനക്കാരുടെ നിയമനം സംബന്ധിച്ച സ്പെഷൽ റൂൾ 1958 ലേതായിരുന്നു. അതും പരിഷ്കരിച്ചു. ജയിൽ വകുപ്പിന്റെ ചരിത്രത്തിൽ ആധുനികവൽക്കരണത്തിന് ഏറ്റവും വലിയ തുക ലഭിച്ചതും കോടിയേരിയുടെ കാലത്താണ്. 13–ാം ധനകാര്യ കമ്മിഷനിൽനിന്ന് 154 കോടി രൂപയാണു വാങ്ങിയെടുത്തത്. സോളർ പാനലും സിസിടിവിയും ആധുനിക മെറ്റൽ ഡിറ്റക്ടറുകളുമെല്ലാം ജയിലുകളിലെത്തി. സംസ്ഥാനത്തെ രണ്ടാമത്തെ തുറന്ന ജയിലായ കാസർകോട് ചീമേനി തുറന്ന ജയിൽ ഉദ്ഘാടനം ചെയ്തു.

2000 ൽ സ്ഥലമേറ്റെടുത്ത ജയിലിന്റെ നിർമാണം ഇഴഞ്ഞ ഘട്ടത്തിലാണു കോടിയേരിയുടെ ഇടപെടലുണ്ടായത്. തടവുകാരുടെ ആധിക്യം കൊണ്ടു ജയിലുകൾ വീർപ്പുമുട്ടിയപ്പോൾ വിയ്യൂർ അതീവ സുരക്ഷാ ജയിൽ, ഹോസ്ദുർഗ് ജില്ലാ ജയിൽ, കോഴിക്കോട് സ്പെഷൽ സബ്ജയിൽ, മലമ്പുഴ ജില്ലാ ജയിൽ, വിയ്യൂർ സബ്ജയിൽ, വിയ്യൂർ വനിതാ ജയിൽ, പത്തനംതിട്ട ജില്ലാ ജയിൽ, പൂജപ്പുര ജില്ലാ ജയിൽ ഇങ്ങനെ ഒരുപിടി ജയിലുകൾക്കു തുടക്കമിട്ടു. ആഭ്യന്തരവകുപ്പിന്റെ തൊപ്പിയിൽ ജനകീയതയുടെയും ആധുനീകരണത്തിന്റെയും പൊൻതൂവൽ ചാർത്തിയതായിരുന്നു കോടിയേരിയുടെ കാലഘട്ടം.

Content Highlights: Kodiyeri Balakrishnan, Remembering Kodiyeri Balakrishnan, Communist Party of India Marxist CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com