ADVERTISEMENT

പദവികൾ എന്നും കോടിയേരി ബാലകൃഷ്ണനെ നേരത്തേ തേടിയെത്തി. അല്ലെങ്കിൽ സംഘടനാപരമായ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം പാർട്ടി നേരത്തേ തിരിച്ചറിഞ്ഞു. ആ ആരോഹണത്തിനിടയിൽ ഒരു കൗതുകവും ഉണ്ട്. ഡിവൈഎഫ്ഐയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ദിവസമായിരുന്നു കോടിയേരിയും വിനോദിനിയുമായുള്ള വിവാഹം. അന്ന് കല്യാണം കഴിഞ്ഞ് വധുവിനെ വീട്ടിലെത്തിച്ചശേഷം നേരെ ഡിവൈഎഫ്ഐ സമ്മേളനവേദിയിലേക്ക് അദ്ദേഹം പോയി. തിരിച്ചെത്തിയതു പിറ്റേന്ന് പുലർച്ചയോടെയാണെന്നും വരാൻ പോകുന്ന തിരക്കിന്റെ ദിനങ്ങൾ എങ്ങനെ ആയിരിക്കുമെന്ന വ്യക്തമായ സൂചന ആ ദിവസം തന്നെ നൽകിയെന്നും വിനോദിനി പറഞ്ഞിട്ടുണ്ട്.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആകുമ്പോൾ കോടിയേരിക്ക് പ്രായം 42 മാത്രം. പാർട്ടിയുടെ സംസ്ഥാനത്തെ ഉന്നത നേതൃനിരയിലേക്ക് ആ പ്രായത്തിൽ കടന്നുവന്നവർ വിരലിലെണ്ണാവുന്നവരാണ്.  49–ാമത്തെ വയസ്സിൽ കോടിയേരി സിപിഎം കേന്ദ്രകമ്മിറ്റി അംഗമായി. 55–ാം വയസ്സിൽ  ഇന്ത്യയിലെ തന്നെ നേതൃഘടകമായ പൊളിറ്റ് ബ്യൂറോയിലും. 2015 ൽ നടന്ന ആലപ്പുഴ സമ്മേളനത്തിൽ, 62–ാമത്തെ വയസ്സിൽ   സംസ്ഥാന സെക്രട്ടറിയായി. പിന്നീട് തൃശൂർ, എറണാകുളം സമ്മേളനങ്ങളിൽ വീണ്ടും സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. 

സിപിഎം അംഗം ആകുന്നതിന് 18 വയസ്സ് വേണമെങ്കിലും 16–ാം വയസ്സിൽ തന്നെ പാർട്ടി അംഗമായ ചരിത്രവും കോടിയേരിക്ക് ഉണ്ട്. പ്രായം അൽപം ‘മറച്ചുപിടിച്ചാണ്’ അതു ചെയ്തതെന്ന് കോടിയേരി തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. കോളജ് പഠനകാലത്തു തന്നെ ബ്രാഞ്ച്, ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു. പാർട്ടിയുടെ ഏറ്റവും താഴെത്തട്ടിലെ ഭാരവാഹിത്വം വഹിച്ച് പടിപടിയായി ഉന്നത നേതൃനിരയിൽ എത്തിയ പാരമ്പര്യമാണ് അദ്ദേഹത്തിന്റേത്. അതിനാൽ സാധാരണ പ്രവർത്തകരുടെ മനസ്സും കോടിയേരിക്ക് അറിയാമായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് എസ്എഫ്ഐ സെക്രട്ടറി ആയിരുന്ന അദ്ദേഹം, പിണറായി വിജയൻ അടക്കമുള്ള നേതാക്കൾക്കൊപ്പം ജയിലിലായിരുന്നു. ഇരുപതാമത്തെ വയസ്സിൽ എസ്എഫ്ഐയുടെ അമരത്ത് എത്തി 7 വർഷം സംഘടനയെ നയിച്ചു. 36–ാമത്തെ വയസ്സിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായ ചരിത്രവും മറ്റാർക്കും അവകാശപ്പെടാൻ കഴിയില്ല. പ്രായത്തിൽ കവി‍ഞ്ഞ പക്വതയും സംഘടനാപരമായ മികവും പ്രശ്നങ്ങളെ പാർട്ടിയുടെ പക്ഷത്തുനിന്നു പരിഹരിക്കാൻ നടത്തിയ ശ്രമങ്ങളുമാണ് കൂടുതൽ ഉയരങ്ങളിലേക്കു കോടിയേരിയെ എത്തിച്ചത്. 

Content Highlights: Kodiyeri Balakrishnan, Remembering Kodiyeri Balakrishnan, Communist Party of India Marxist CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com