പിഎഫ്ഐ നിരോധനം; കൂടുതൽ ആസ്തികൾ കണ്ടെത്താൻ നടപടി
Mail This Article
കോഴിക്കോട് ∙ നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ കൂടുതൽ ആസ്തികൾ കണ്ടെത്തുന്നതിനുള്ള നടപടികൾ പൊലീസ് തുടങ്ങി. സംസ്ഥാന കമ്മിറ്റി ഓഫിസ് അടക്കം ജില്ലയിൽ ഇതുവരെ 9 ഓഫിസുകളാണ് അടച്ചുപൂട്ടിയത്.
ഇതിനു പുറമേ കൂടുതൽ ഓഫിസുകൾ മറ്റു പേരുകളിൽ പ്രവർത്തിക്കുന്നുണ്ടോ എന്നു കണ്ടെത്താനാണു പൊലീസ് ശ്രമം. പല ഓഫിസുകളും സന്നദ്ധ, ജീവകാരുണ്യ സംഘടനകളുടെ പേരിലാണു പ്രവർത്തിക്കുന്നതെന്നു കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം എൻഐഎ സംഘത്തിന്റെ സാന്നിധ്യത്തിൽ അടച്ചുപൂട്ടിയ സംസ്ഥാന കമ്മിറ്റി ഓഫിസായ യൂണിറ്റി ഹൗസിൽ പൊലീസ് സംഘം വീണ്ടും പരിശോധന നടത്തി. ഓഫിസിലുള്ള വസ്തുക്കൾ സംബന്ധിച്ചു കലക്ടർക്കു റിപ്പോർട്ട് നൽകും. അറസ്റ്റിലായ നേതാക്കൾ ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ടുള്ള ബാങ്ക് അക്കൗണ്ടുകളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്താനാണു ശ്രമം.
നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ പ്രവർത്തകർ പ്രാദേശിക തലത്തിൽ എവിടെയെങ്കിലും യോഗങ്ങൾ ചേരുന്നുണ്ടോ എന്നും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. നിരോധനമേർപ്പെടുത്തിയിട്ടും ഇത്തരം പ്രവർത്തനങ്ങൾ നടത്തിയാൽ യുഎപിഎ പ്രകാരം കേസെടുക്കേണ്ടി വരും.
ഇവരുടെ പോസ്റ്ററുകളും കൊടിതോരണങ്ങളും അഴിച്ചുമാറ്റിയിരുന്നു. ഇനി എവിടെയെങ്കിലും ഇത്തരം പ്രചാരണ സാമഗ്രികളുണ്ടെങ്കിൽ നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്കു നിർദേശം നൽകും.
ഹർത്താൽ അക്രമം: 22 പേർ കൂടി അറസ്റ്റിൽ
തിരുവനന്തപുരം ∙ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിലെ അക്രമസംഭവങ്ങളുടെ പേരിൽ 22 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ആകെ അറസ്റ്റിലായവരുടെ എണ്ണം 2291 ആയി. ഇതുവരെ 357 കേസുകളും റജിസ്റ്റർ ചെയ്തു. ഏറ്റവുമധികം പേർ അറസ്റ്റിലായത് കോട്ടയം ജില്ലയിലാണ് – 411 പേർ.
English Summary: Search continue for Popular Front assets