അബ്ദുൽ സത്താർ 5 ദിവസം എൻഐഎ കസ്റ്റഡിയിൽ
Mail This Article
കൊച്ചി ∙ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ.അബ്ദുൽ സത്താറിനെ വിശദമായി ചോദ്യം ചെയ്യാനായി ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) കൈമാറി. കേസിലെ മൂന്നാം പ്രതിയാണു സത്താർ. ഏഴു ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടതെങ്കിലും 5 ദിവസത്തെ കസ്റ്റഡിയാണു കോടതി അനുവദിച്ചത്. പോപ്പുലർ ഫ്രണ്ടിനു വിദേശത്തു നിന്നു ഫണ്ട് ലഭിക്കുന്നതടക്കമുള്ള ആരോപണങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നും സംഘടനയുടെ പ്രധാന ഭാരവാഹിയായ സത്താറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻഐഎ കോടതിയിൽ ബോധിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ സത്താറിനെ തിരികെ ഹാജരാക്കണം.
പോപ്പുലർ ഫ്രണ്ടിനു രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു രാജ്യവ്യാപകമായി പരിശോധനയും റെയ്ഡും നടത്തിയത്. ഒളിവിലായിരുന്ന സത്താറിനെ കൊല്ലം കരുനാഗപ്പള്ളി കാരുണ്യ സെന്ററിൽ നിന്നാണു കേരള പൊലീസ് അറസ്റ്റ് ചെയ്ത്. തുടർന്ന് എൻഐഎയ്ക്കു കൈമാറുകയായിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികൾക്കെതിരെ ആരോപിച്ച കുറ്റങ്ങൾ തന്നെയായിരുന്നു സത്താറിനെതിരായ റിപ്പോർട്ടിലുമുള്ളത്.
English Summary: Popular Front leader Abdul Sattar in NIA Custody