ADVERTISEMENT

തിരുവനന്തപുരം ∙ കാനം രാജേന്ദ്രൻ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരാൻ ജനറൽ സെക്രട്ടറി ഡി.രാജ ആഗ്രഹിച്ചിരുന്നില്ലെന്ന പ്രതീതി പാർട്ടിയിൽ ശക്തമായിരുന്നു. അതേ രാജയെക്കൊണ്ട് തന്റെ കൈ പിടിച്ച് ഉയർത്തിച്ച് സമ്മേളന പ്രതിനിധികളെ കാനം ഇന്നലെ അഭിവാദ്യം ചെയ്തു. രാജയുടെ തൊട്ടപ്പുറത്ത് കെ.ഇ.ഇസ്മായിലും അതിനു സാക്ഷിയായി. 

സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനം മൂന്നാം വട്ടവും താൻ അർഹിക്കുന്നു എന്ന വിശ്വാസത്തിലായിരുന്നു കാനം. പാർട്ടിയുടെ സമുന്നത നേതാവ് ആയിരിക്കുമ്പോൾ തന്നെ പാർലമെന്ററി രംഗത്ത് അദ്ദേഹത്തിന്റെ നേട്ടം 2 തവണത്തെ എംഎൽഎ സ്ഥാനത്ത് ഒതുങ്ങുന്നു. കെ.ഇ.ഇസ്മായിലിനെയും സി.ദിവാകരനെയും പോലെ മന്ത്രി ആയിട്ടില്ല. ഇസ്മായിൽ അംഗമായ രാജ്യസഭയിലും ഉണ്ടായിട്ടില്ല. സംഘടനയുടെ അമരത്തു മൂന്നാമതും എത്തുന്നത് തനിക്ക് അനർഹമായതല്ല എന്നു കാനം ഉറപ്പിച്ചു; കൂടുതൽ കരുത്തോടെ അത് അനായാസം നേടി.

സി.കെ.ചന്ദ്രപ്പൻ 1969 ൽ എഐവൈഎഫ് ദേശീയ പ്രസിഡന്റ് ആയപ്പോൾ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റാണു കാനം സിപിഐ രാഷ്ട്രീയത്തിൽ വരവ് അറിയിച്ചത്. അന്ന് വയസ്സ് 19. കേരളത്തിലെ യുവജന വിദ്യാർഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന ഭാരവാഹി. 21–ാം വയസ്സിൽ സിപിഐ അംഗമായി. 26–ാം വയസ്സിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ. 2 തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 1982 ലും 1987 ലും നിയമസഭാംഗം.  

നിലവിൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എഐടിയുസി ദേശീയ ഉപാധ്യക്ഷനുമാണ്. 2015 ൽ കോട്ടയം സംസ്ഥാന സമ്മേളനത്തിലാണ് ആദ്യമായി സെക്രട്ടറി ആകുന്നത്. 2018 ൽ മലപ്പുറത്തു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സി.കെ.ചന്ദ്രപ്പന്റെ നിര്യാണത്തെ തുടർന്ന് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാ‍ൻ സംസ്ഥാന കൗൺസിൽ ചേർന്നപ്പോൾ 13 ജില്ലകളും പിന്തുണച്ചത് കാനത്തെ ആണ്. പക്ഷേ, കേന്ദ്ര നേതൃത്വം സി.ദിവാകരനെ നിർദേശിച്ചതോടെ തർക്കത്തിനൊടുവിൽ പന്ന്യൻ രവീന്ദ്രനായി സെക്രട്ടറി. അതേ പന്ന്യൻ തന്നെയാണ് കോട്ടയത്ത് കാനത്തിനെ പിൻഗാമിയായി നിർദേശിച്ചത്.

Content Highlight: CPI State Conference 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com