ADVERTISEMENT

കണ്ണൂർ ∙ അണികളുടെ മനസ്സിൽ നൊമ്പരക്കനലെരിഞ്ഞ സായാഹ്നത്തിൽ സിപിഎമ്മിന്റെ ജനനായകൻ കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം തീനാളങ്ങൾ ഏറ്റുവാങ്ങി. പയ്യാമ്പലം കടൽത്തീരത്ത് ഇ.കെ.നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മാരകങ്ങൾക്കരികെയാണ് ചിതയൊരുക്കിയത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മക്കളായ ബിനോയിയും ബിനീഷും ചേർന്നു ചിതയ്ക്കു തീകൊളുത്തിയപ്പോൾ മുദ്രാവാക്യംവിളികളോടെ ജനസാഗരം പ്രിയനേതാവിനു വിടയേകി. അന്ത്യയാത്രയ്ക്കു സാക്ഷ്യം വഹിക്കാൻ പയ്യാമ്പലം തീരമാകെ ആളുകൾ തിങ്ങിനിറഞ്ഞുനിന്നു. 

തലശ്ശേരി ടൗൺഹാളിലെ പൊതുദർശനത്തിനു ശേഷം കഴിഞ്ഞദിവസം രാത്രി മൂളിയിൽനടയിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ ഇന്നലെ രാവിലെ 10 വരെ അന്ത്യാഞ്ജലിക്ക് അവസരമൊരുക്കിയിരുന്നു. വീട്ടിലും വിലാപയാത്ര കടന്നുപോയ വഴിനീളെയും ജനം ഒഴുകിയെത്തി. തുടർന്ന് വിലാപയാത്രയായി 11.45നു സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിലെത്തിച്ച മൃതദേഹത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു. മലയാള മനോരമയ്ക്കു വേണ്ടി കോഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ അന്ത്യോപചാരമർപ്പിച്ചു. 

കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരചടങ്ങിൽനിന്ന്. ചിത്രം. സമീർ എ.ഹമീദ്
കോടിയേരി ബാലകൃഷ്ണന്റെ ചിതയ്ക്ക് മക്കളായ ബിനീഷും ബിനോയിയും ചേർന്ന് തീകൊളുത്തുന്നു. ചിത്രം. സമീർ എ.ഹമീദ്

കോടിയേരി 6 വർഷം ജില്ലാ സെക്രട്ടറിയായിരുന്ന ജില്ലാ കമ്മിറ്റി ഓഫിസിൽനിന്ന് 2.05ന് വിലാപയാത്ര പയ്യാമ്പലത്തേക്കു പുറപ്പെട്ടു. മൃതദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എം.എ.ബേബി, എ.വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ.ശ്രീമതി, കെ.കെ.ശൈലജ, ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ എന്നിവരും മറ്റു നേതാക്കളും പ്രവർത്തകരും കാൽനടയായി അനുഗമിച്ചു. പിണറായിയും യച്ചൂരിയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വാഹനത്തിൽനിന്നു ഭൗതികശരീരം തോളിലേറ്റി ചിതയിലേക്കെടുത്തു. ഭാര്യ വിനോദിനി ഉൾപ്പെടെയുള്ളവർ സംസ്കാരത്തിനു നിറകണ്ണുകളോടെ സാക്ഷികളായി. 

കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരചടങ്ങിൽനിന്ന്. ചിത്രം. സമീർ എ.ഹമീദ്
കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരചടങ്ങിൽനിന്ന്. ചിത്രം. സമീർ എ.ഹമീദ്

English Summary: CPM Leader Kodiyeri Balakrishnan's Cremation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com