ADVERTISEMENT

കൊച്ചി ∙ തദ്ദേശ സ്ഥാപനങ്ങളിലേക്കു സ്വതന്ത്രമായി മത്സരിച്ചു ജയിക്കുന്നവർ പിന്നീട് ഏതെങ്കിലും പാർട്ടിയിലോ മുന്നണിയിലോ ചേർന്നാൽ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ബാധകമാകുമെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കോതമംഗലം കീരംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ജോർജിനെ അയോഗ്യയാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ശരിവച്ചു കൊണ്ടാണു ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. 

സ്വതന്ത്ര അംഗമായി മത്സരിച്ചു ജയിച്ച ഷീബ ജോർജ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചത്, പുറമേനിന്നുള്ള പിന്തുണയിൽ അല്ലെന്നും പാർട്ടിയുടെ ഭാഗമായാണെന്നും രേഖകളിൽ വ്യക്തമാണെന്നു കോടതി പറഞ്ഞു.

തിരഞ്ഞെടുപ്പു പ്രക്രിയയിലും തിരഞ്ഞെടുക്കപ്പെടുന്നവരിലും ജനങ്ങൾക്കുള്ള വിശ്വാസം സംരക്ഷിക്കണമെങ്കിൽ കൂറുമാറ്റത്തിനെതിരെ കർശന നിലപാട് ആവശ്യമാണെന്നു കോടതി വ്യക്തമാക്കി. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ സംവിധാനങ്ങളും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കാൻ വേണ്ടിയാണു നിയമം കൊണ്ടുവന്നതെന്നും പറഞ്ഞു. 

2020ലെ തിരഞ്ഞെടുപ്പിൽ ഷീബ ജോർജ് നാമനിർദേശ പത്രികയ്ക്കൊപ്പം സത്യപ്രസ്താവന നൽകിയപ്പോൾ ഏതെങ്കിലും പാർട്ടിയുടെയോ മുന്നണിയുടെയോ ഭാഗമല്ലെന്നു പറഞ്ഞിരുന്നു. എന്നാൽ, ജയിച്ച ശേഷം ചട്ടപ്രകാരം പഞ്ചായത്തിൽ ഡിക്ലറേഷൻ നൽകിയപ്പോൾ എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്രയാണെന്ന് എഴുതി നൽകി. തദ്ദേശ സെക്രട്ടറി റജിസ്റ്ററിൽ എൽഡിഎഫിലെ സിപിഎം അംഗമായി രേഖപ്പെടുത്തുകയും ചെയ്തു. 

വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗങ്ങൾ ശുപാർശ ചെയ്തു ജയിപ്പിച്ചു. ഇതു കൂറുമാറ്റമാണെന്നു കാണിച്ച് മറ്റൊരംഗമായ മാമച്ചൻ ജോസഫ് നൽകിയ പരാതിയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഷീബയെ അയോഗ്യയാക്കി. ഇതു ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി സിംഗിൾ ജഡ്ജി തള്ളിയതിനെതിരെയാണ് അപ്പീൽ.

സ്വതന്ത്ര സ്ഥാനാർഥിയായി ജയിച്ചിട്ടും പഞ്ചായത്തിൽ നൽകിയ ഡിക്ലറേഷനിലും ചട്ടപ്രകാരമുള്ള റജിസ്റ്ററിലും പാർട്ടി പിന്തുണ രേഖപ്പെടുത്തിയതു നിയമലംഘനത്തിന്റെ തെളിവാണെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സിംഗിൾ ജഡ്ജിയുടെ ഉത്തരവിൽ തെറ്റില്ലെന്നും ഇടപെടാൻ കാരണമില്ലെന്നും വ്യക്തമാക്കി അപ്പീൽ തള്ളി.

English Summary: Independent members if joins any party will be disqualified

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com