ADVERTISEMENT

തിരുവനന്തപുരം ∙ സിപിഐയിൽ വിവാദ പ്രസ്താവനകളുടെ പേരിൽ ഇനി ഒരു സംഘടനാ നടപടികൂടി മുതിർന്ന നേതാക്കളായ കെ.ഇ.ഇസ്മായിലിനും സി.ദിവാകരനും എതിരെ എടുക്കാനുള്ള സാധ്യത കുറഞ്ഞു. ഇരുവരും സംസ്ഥാന നേതൃത്വത്തിന്റെ ഭാഗം അല്ലാതായിക്കഴിഞ്ഞു. 75 വയസ്സ് പിന്നിട്ടതിനാൽ കെ.ഇ.ഇസ്മായിൽ പാർട്ടി കോൺഗ്രസിൽ വച്ച് ദേശീയ നിർവാഹകസമിതിയിൽ നിന്ന് ഒഴിവാകും. ദിവാകരൻ പാർട്ടി കോൺഗ്രസ് പ്രതിനിധി തന്നെ അല്ല. 

അതേസമയം ഇരുവരുടെയും നടപടികൾ പാർട്ടി പരിശോധിക്കും എന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത്. പാർട്ടി കോൺഗ്രസിനുശേഷം സംസ്ഥാന സമ്മേളന നടപടികൾ അവലോകനം ചെയ്യുമ്പോൾ പരസ്യപ്രസ്താവനകൾ പരിശോധിക്കുമെന്നു കാനം വ്യക്തമാക്കി.

സമ്മേളനത്തിന് മുൻപ് മത്സരത്തിനുള്ള ആഹ്വാനം തന്നെ മുഴക്കിയെങ്കിലും സമ്മേളനത്തിൽ വച്ച് ഒടുവിൽ കാനത്തിന്റെ പേര് നിർദേശിച്ചത് കെ.ഇ.ഇസ്മായിൽ ആണ്. കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രന്റെ അനുനയനീക്കങ്ങൾ അതിൽ നിർണായകമായി. കാനത്തിന്റെ പേര് താൻ തന്നെ നിർദേശിക്കണമെന്ന അഭിപ്രായത്തോട് ഇസ്മായിലിന് ആദ്യം വിയോജിപ്പ് ഉണ്ടായി. നിർബന്ധമാണെങ്കിൽ പന്ന്യൻ നിർദേശിക്കുകയും താൻ പിന്താങ്ങുകയും ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ പാർട്ടിയിൽ ഉരുണ്ടു കൂടിയ വിഭാഗീയ അന്തരീക്ഷത്തിന് പൂർണ അയവു വരാൻ ഇസ്മായിൽ തന്നെ നിർദേശിക്കുന്നതാകും ഉചിതമെന്ന അഭിപ്രായം കേന്ദ്ര നേതൃത്വത്തിനും ഉണ്ടായി. അതിനുള്ള സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചതോടെ സമ്മേളനം പര്യവസാനിക്കുന്ന ഘട്ടത്തിൽ ആദ്യ പ്രസംഗകനായി തന്നെ ഇസ്മായിലിനെ ക്ഷണിച്ചു. മനോ വിക്ഷോഭം പ്രസംഗത്തിൽ ഉടനീളം അദ്ദേഹം പ്രകടിപ്പിച്ചെങ്കിലും ഐക്യത്തിനായിരുന്നു ഊന്നൽ.

പ്രായപരിധിക്കെതിരെ സമ്മേളനത്തിന് മുൻപ് തുറന്നടിച്ച ദിവാകരൻ സമ്മേളനം അടുത്തതോടെ അതിനു വഴങ്ങുന്ന നില സ്വീകരിച്ചു. സംസ്ഥാന കൗൺസിലിൽ നിന്നു പുറത്തു പോകേണ്ടി വന്നതിലെ വേദന മറച്ചു വച്ചില്ലെങ്കിലും അച്ചടക്ക ലംഘനത്തിന്റെ ഗണത്തിൽ വരുന്ന പ്രതികരണങ്ങൾക്ക് ഒരുങ്ങിയില്ല. പ്രഭാത് ബുക് ഹൗസിന്റെ ചെയർമാനായ ദിവാകരൻ ആ പദവിയിൽ തുടരാൻ ആഗ്രഹിക്കുന്നു. പാർട്ടി കോൺഗ്രസിനു ശേഷം പദവികൾ പുനഃക്രമീകരിക്കുമ്പോൾ നിർവാഹക സമിതി അംഗം അല്ലാത്ത ദിവാകരനെ ആ പദവിയിൽ നിലനിർത്തണോ എന്നു തീരുമാനിക്കേണ്ടത് നേതൃത്വമാണ്.

ഇ.എസ്.ബിജിമോളെ സംസ്ഥാന കൗൺസിലിൽ നിന്ന്  ഇടുക്കി ജില്ലാ നേതൃത്വം പുറത്താക്കിയതിനോടു സംസ്ഥാന നേതൃത്വം പൂർണ അനുകൂലമല്ല. ജില്ലാ ഘടകത്തിന് അവരുടേതായ കാരണങ്ങളും ഉണ്ടാകുമെന്ന് നേതാക്കൾ കരുതുന്നു. അനുബന്ധ സംഘടനകളിൽ പ്രധാന പദവി നൽകി പതുക്കെ സംസ്ഥാന കൗൺസിലിലേക്ക് അവരെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുമെന്ന സൂചന നേതാക്കൾ നൽകി.

14 മുതൽ 18 വരെ വിജയവാഡയിൽ നടക്കുന്ന പാ‍ർട്ടി കോൺഗ്രസിനു ശേഷം ചേരുന്ന സംസ്ഥാന കൗൺസിൽ യോഗം പുതിയ നിർവാഹക സമിതിയെയും അസിസ്‌റ്റന്റ് സെക്രട്ടറിമാരെയും തിരഞ്ഞെടുക്കും. അസി.സെക്രട്ടറിമാരിൽ ഒരാൾ 65 വയസ്സിൽ താഴെ ഉള്ള ആളായിരിക്കണം എന്ന വ്യവസ്ഥ കണക്കിലെടുക്കുമ്പോൾ കെ.പ്രകാശ് ബാബു, സത്യൻ മൊകേരി എന്നിവരിൽ ഒരാൾക്ക് ഒഴിവാകേണ്ടി വരും. ഇസ്മായിൽ ദേശീയ നിർവാഹകസമിതിയിൽ നിന്ന് ഒഴിവായാൽ പകരം പ്രകാശ് ബാബു വരുമെന്ന സൂചന ശക്തമാണ്.

English Summary: Action may not be taken against K.E. Ismail and C Divakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com