ADVERTISEMENT

ദുബായ് ∙ കഴിഞ്ഞ പിറന്നാളിനു കരാമയിലെ ഫ്ലാറ്റിൽ അടുത്ത സുഹൃത്തുക്കൾക്കു നടുവിൽ ചെറുപ്പം ചോരാതെ അറ്റ്‌ലസ് രാമചന്ദ്രൻ എന്ന രാമേട്ടൻ പറഞ്ഞു: ‘എനിക്ക് 80 വയസ്സായിട്ടോ...’ ചിരിയിലും പ്രസരിപ്പിലും വേഷത്തിലും ചെറുപ്പം തുളുമ്പുന്ന രാമചന്ദ്രന് 80 ആയെന്ന് അംഗീകരിക്കാൻ സുഹൃത്തുക്കൾ മടിച്ചു. ഒട്ടും പ്രായമായില്ലെന്നു വാക്കിലും പ്രവൃത്തിയിലും അദ്ദേഹം തെളിയിച്ചു കൊണ്ടേയിരുന്നു.

ജനകോടികളുടെ ഹൃദയങ്ങളിൽ കുടിയിരിക്കുന്ന രാമചന്ദ്രന്റെ മുഖം മാത്രമേ ഇനി സുഹൃത്തുക്കൾക്കു മുന്നിലുണ്ടാകൂ. 2ന് രാത്രിയായിരുന്നു വിയോഗം. അടുത്ത ബന്ധുക്കൾ മാത്രം വിടചൊല്ലി. കോവിഡ് മാനദണ്ഡ പ്രകാരം പൊതുദർശനം ഉണ്ടായില്ല. തൃശൂരിന്റെ മടിത്തട്ടിലേക്ക് ഇനി രാമചന്ദ്രന് മടങ്ങില്ല. പ്രവാസ ലോകം സമ്മാനിച്ച കീർത്തിയും സമ്പത്തും വേദനകളും ഈ മണ്ണിൽ അവശേഷിപ്പിച്ചു ജബൽ അലി സോനാപൂരിലെ ശ്മശാനത്തിൽ നിത്യവിശ്രമം.

‘ഒരു സാമ്രാജ്യം സ്വന്തമാകുമ്പോൾ ശത്രുക്കൾ വർധിക്കും. ഞാൻ ആരുടെയും ശുപാർശ കൊണ്ട് ആരും ആയതല്ല, വെട്ടിവീഴ്ത്താൻ നോക്കിയവരുടെ ചതി മനസ്സിലാക്കാൻ വൈകി. അപ്പോഴേക്കും ജയിലിലായി. എല്ലാം കൈവിട്ടു’– നിരാശയോ പരിഭവമോ ഇല്ലാതെയുള്ള രാമചന്ദ്രന്റെ വാക്കുകളുടെ താളം, ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന തലക്കുറിയാണ് ഓർമപ്പെടുത്തുന്നത്.

രാമചന്ദ്രന്റെ തുണയായി ഒപ്പമുണ്ടായിരുന്ന ഇന്ദിര വേർപാടിൽ തളർന്നു, കരഞ്ഞു. അപ്രതീക്ഷിതമായിരുന്നു വിയോഗം. പൊതുവേദികളിൽ വീണ്ടും സജീവമായി, കടകൾ വീണ്ടും തുറക്കാനുള്ള ഒരുക്കത്തിനിടെയായിരുന്നു വിടവാങ്ങൽ. ഇന്ദിരയും മകൾ ഡോ. മഞ്ജുവും ഭർത്താവ് അരുണും രാമചന്ദ്രന്റെ സഹോദരൻ രാമപ്രസാദും അവസാന നിമിഷവും ആശുപത്രിയിൽ ഉണ്ടായിരുന്നു.

Content Highlight: Atlas Ramachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com