ADVERTISEMENT

മുംബൈ / കൊച്ചി/ മലപ്പുറം ∙ ഓറഞ്ച് ഇറക്കുമതിയുടെ മറവിൽ 1,476 കോടി രൂപയുടെ ലഹരിമരുന്ന് ഇന്ത്യയിലേക്ക് കടത്തിയ കേസിൽ മലയാളി അറസ്റ്റിൽ. എറണാകുളം കാലടി മഞ്ഞപ്ര അമലാപുരം കിലുക്കൻ വീട്ടിൽ വിജിൻ വർഗീസിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ലഹരി ഇടപാടുകളിൽ പങ്കാളിത്തമുണ്ടെന്നു കേന്ദ്ര ഏജൻസികൾ സംശയിക്കുന്ന മലപ്പുറം കോട്ടയ്ക്കൽ തച്ചൻപറമ്പൻ മൻസൂറിന്റെ വീട്ടിൽ ഡിആർഐ കഴിഞ്ഞ ദിവസം പരിശോധന നടത്തി. ദക്ഷിണാഫ്രിക്കയിലാണ് മൻസൂർ.

വിജിൻ മാനേജിങ് ഡയറക്ടറായുള്ള യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സ് എന്ന സ്ഥാപനം നവിമുംബൈയിലെ തുറമുഖത്ത് ഇറക്കുമതി ചെയ്തതാണ് ഓറഞ്ച് അടങ്ങിയ കണ്ടെയ്നർ. രഹസ്യവിവരത്തെത്തുടർന്നു ഡിആർഐ സംഘം കഴിഞ്ഞ മാസം 30നാണ് കണ്ടെയ്നർ പിടികൂടിയത്. പരിശോധനയ്ക്കിടെ ഓറഞ്ച് പെട്ടികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 198 കിലോഗ്രാം മെതാംഫെറ്റമിനും 9 കിലോഗ്രാം കൊക്കെയ്നും കണ്ടെടുത്തു. തുടർന്നായിരുന്നു അറസ്റ്റ്.

മൻസൂറിന്റെ ഉടമസ്ഥതയിൽ ദക്ഷിണാഫ്രിക്കയിലുള്ള മോർ ഫ്രഷ് എക്സ്പോർട്സ് വഴിയാണ് ഇറക്കുമതി നടത്തിയതെന്ന് വിജിൻ മൊഴി നൽകിയിട്ടുണ്ട്. കാലടിയിലെ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സിലും വിജിന്റെ വീട്ടിലും ഇന്നലെ വിജിലൻസും എക്സൈസും സംയുക്ത പരിശോധന നടത്തി. 2 ദിവസം മുൻപ് ഡിആർഐയും ഇവിടെ പരിശോധന നടത്തിയിരുന്നു.

അതേസമയം, കണ്ടെയ്നറിൽ ലഹരിവസ്തുക്കൾ ഉള്ളതായി അറിവില്ലായിരുന്നെന്നും വഞ്ചിക്കപ്പെടുകയായിരുന്നെന്നും വിജിൻ ചോദ്യം ചെയ്യലിൽ പറഞ്ഞതായി അറിയുന്നു. ലഹരികടത്തുമായി ബന്ധമില്ലെന്ന് ദക്ഷിണാഫ്രിക്കയിൽനിന്നു മൻസൂർ ‘മനോരമ ന്യൂസിനോട്’ പറഞ്ഞു. അമൃത പട്ടേൽ എന്ന ഗുജറാത്ത് സ്വദേശി താനറിയാതെ കണ്ടെയ്നറിൽ ലഹരിമരുന്ന് അയയ്ക്കുകയായിരുന്നുവെന്നു മൻസൂർ പറഞ്ഞു. കഴിഞ്ഞമാസം 19നാണ് നാട്ടിൽനിന്നു മൻസൂർ ദക്ഷിണാഫ്രിക്കയിലെത്തുന്നത്.

മാസ്ക്കിൽനിന്ന് പഴം ഇറക്കുമതിയിലേക്ക്

കോവിഡ് വ്യാപനവേളയിൽ വിജിൻ വർഗീസ് ഫെയ്സ് മാസ്ക് അടക്കമുള്ളവ ദുബായിലേക്ക് കയറ്റുമതി ചെയ്തിരുന്നതായി അന്വേഷണസംഘം പറയുന്നു. പിന്നാലെ പഴവർഗങ്ങളുടെ ഇറക്കുമതി തുടങ്ങി. ഒരു വർഷം മുൻപാണ് കാലടി പട്ടണത്തിൽ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സ് എന്ന സ്ഥാപനം തുടങ്ങിയത്. പഴക്കട, ഫുഡ് കോർണർ എന്നിവയോടു ചേർന്നു വലിയ ഗോഡൗണുമുണ്ടായിരുന്നു. മൻസൂറിന്റെ കമ്പനിയിൽ വിജിന്റെ സഹോദരൻ ഡയറക്ടറാണെന്നും അന്വേഷണ സംഘം ആരോപിച്ചിട്ടുണ്ട്.

English Summary: Drug Smuggling, Arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com