100 കോടിയുടെ ലഹരിയുമായി കോട്ടയം സ്വദേശി മുംബൈയിൽ അറസ്റ്റിൽ
Mail This Article
മുംബൈ ∙ 100 കോടി രൂപയുടെ ലഹരിമരുന്നുമായി കോട്ടയം സ്വദേശി ബിനു ജോണിനെ (52) ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഘാന സ്വദേശിനിയെ ഡൽഹിയിലെ ഹോട്ടലിൽ നിന്നു പിടികൂടി. ബിനു മുംബൈയിൽ എത്തിക്കുന്ന ലഹരിമരുന്ന് വിതരണം ചെയ്യുന്ന ‘ദൗത്യ’മാണ് ഇവർക്കുണ്ടായിരുന്നത്.
രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് ബിനുവിന്റെ ട്രോളി ബാഗിൽ പ്രത്യേക അറയിൽ ഒളിപ്പിച്ച 16 കിലോ ഹെറോയിൻ കണ്ടെത്തിയത്. പാമ്പാടി അകലക്കുന്നം മറ്റക്കരക്കാരനായ അമ്പലത്തുങ്കൽ ബിനു ജോൺ ആഫ്രിക്കൻ രാജ്യമായ മലാവിയിൽ നിന്ന് ഖത്തർ വഴിയാണ് മുംബൈയിലെത്തിയതെന്ന് അറിയുന്നു. മറ്റക്കരയ്ക്കു സമീപം 14–ാം വാർഡിലാണു വീടെന്നും ഇടയ്ക്കു നാട്ടിൽ കാണാമെന്നുമല്ലാതെ ബിനുവിനെക്കുറിച്ചു നാട്ടുകാർക്കു കാര്യമായി അറിവില്ല. കേരള എക്സൈസ് വകുപ്പും അന്വേഷണം ആരംഭിച്ചു.
1476 കോടി രൂപയുടെ ലഹരിക്കേസിൽ കാലടി സ്വദേശി വിജിൻ വർഗീസിനെ കഴിഞ്ഞ ദിവസം ഡിആർഐ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വീണ്ടും ലഹരി ഇടപാടിൽ മലയാളി പിടിയിലായത്.
English Summary: Kottayam native arrested in mumbai with 100 crore worth drugs