ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിലെ ലഹരിമാഫിയയുടെ കുതിപ്പ് തടയാൻ കേന്ദ്രനിയമത്തിന്റെ പിൻബലത്തോടെ ‘ഒറ്റമൂലി’ പ്രയോഗിക്കാൻ സംസ്ഥാന പൊലീസ് ഒരുങ്ങുന്നു. ലഹരി വിൽപനയ്ക്കും ഉപയോഗത്തിനുമെതിരായ നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ടിന്റെ (എൻഡിപിഎസ്), കർശന വ്യവസ്ഥകളുള്ള ഭേദഗതി നിയമമായ ‘പിറ്റ്’ (പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് എൻഡിപിഎസ്) കേരളത്തിൽ നടപ്പാക്കാനാണ് നീക്കം. ഇതു പ്രകാരം ലഹരി ഉപയോഗത്തിനോ വിൽപനയ്ക്കോ പിടികൂടിയാൽ 1–2 വർഷം വരെ പ്രതികളെ കരുതൽ തടങ്കലിൽ വയ്ക്കാം. 

നിലവിൽ ലഹരി കടത്തിന് രണ്ടും അതിൽ കൂടുതലും കേസുള്ള 112 പേരെ കരുതൽ തടങ്കലിൽ വയ്ക്കാനുള്ള ശുപാർശ ആഭ്യന്തരവകുപ്പിന് പൊലീസ് നൽകി. ഇവരുടെ പേരിലോ ബന്ധുക്കളുടെ പേരിലോ സാമ്പത്തിക ഇടപാടു നടത്തിയ സുഹൃത്തുക്കളുടെ പേരിലോ ഉള്ള സ്വത്തുക്കൾ കണ്ടുകെട്ടാനും ഇൗ നിയമം മൂലം സാധിക്കും. ഇത്തരത്തിൽ 100 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും പൊലീസ് ശുപാർശ ചെയ്തു.

ഇക്കാര്യത്തിൽ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡിഷനൽ ചീഫ് സെക്രട്ടറി ഉടൻ അന്തിമതീരുമാനമെടുക്കും. കാപ്പ നിയമം ചുമത്തുന്നതിന് പൊലീസിനുള്ള തടസ്സങ്ങൾ ഇൗ നിയമം നടപ്പാക്കുമ്പോൾ ഇല്ല. ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശ സർക്കാരിന് ഡിജിപി നൽകിയാൽ ആഭ്യന്തരവകുപ്പിന് തന്നെ ഉടൻ തീരുമാനമെടുക്കാം. കാപ്പ നിയമത്തിന് ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശ പല മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി കലക്ടർക്ക് തള്ളിക്കളയാനാകും.

ലഹരി കടത്തു കേസിലെ പ്രതികളെയും കാപ്പയിൽ ഉൾപ്പെടുത്തിയെങ്കിലും നിയമ പഴുതിലൂടെ രക്ഷപ്പെടുകയാണ് പതിവ്. പുതിയ നിയമപ്രകാരം പരാതിയില്ലെങ്കിലും സ്വമേധയാ പൊലീസിന് കേസെടുക്കാം. തടങ്കൽ നിയമത്തിൽ ഇളവ് വരുത്താൻ അധികാരമുളളത് ഹൈക്കോടതിയിലെ 3 ജഡ്ജിമാരുടെ ഉപദേശകസമിതിക്കാണ്.

കേരളത്തിൽ വ്യാപകമാകുന്ന ലഹരിവസ്തുവായ എംഡിഎംഎ 0.1 ഗ്രാം മുതൽ 10 ഗ്രാം വരെ പിടിച്ചാൽ ഇൗ നിയമത്തിന്റെ പരിധിയിൽപ്പെടുത്തി കരുതൽ തടങ്കലിൽ വിടാം. ഹഷീഷ് ഓയിൽ 100 ഗ്രാം വരെ പിടിച്ചെടുത്താലും ജയിൽ നൽകാം. അളവനുസരിച്ച് ശിക്ഷാകാലയളവിൽ തീരുമാനമെടുക്കാം. നിലവിലെ നിയമപ്രകാരം ചെറിയ അളവിൽ ലഹരി പിടിച്ചാൽ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് പലപ്പോഴും ചുമത്തുക.

കേസുകൾ കുത്തനെ കൂടി

കേരളത്തിൽ മുൻവർഷത്തെക്കാൾ ലഹരി കേസുകളിൽ 800 % വർധനയുണ്ട്. ഇൗ വർഷം സെപ്റ്റംബർ വരെ പിടിച്ചത് 18,000 േകസുകൾ, 21,000 പ്രതികൾ.

English Summary: New law to stop drugs use

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com