നിർദേശം നടപ്പായാൽ ലീഗിൽ വരാനിരിക്കുന്നത് വൻമാറ്റം
Mail This Article
മലപ്പുറം ∙ ഒരാൾക്ക് ഒരു പദവി, ജനപ്രതിനിധികൾക്കു 3 ടേം നിബന്ധന എന്നിവ കർശനമായി നടപ്പാക്കിയാൽ മുസ്‌ലിം ലീഗിൽ വരാനിരിക്കുന്നതു വൻ മാറ്റങ്ങൾ. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന കൗൺസിൽ യോഗം ഈ രണ്ടു നിർദേശങ്ങളും നടപ്പാക്കാൻ തീരുമാനിച്ചിരുന്നു.
കേരളത്തിൽനിന്നു ലീഗ് ദേശീയ നേതൃത്വത്തിന്റെ ഭാഗമായ പ്രമുഖ നേതാക്കളെല്ലാം ഒന്നിലധികം പദവി വഹിക്കുന്നവരാണ്. പാർട്ടിയുടെ എംപിമാരിലും എംഎൽഎമാരിലും പകുതിയിലേറെ 3 ടേം പൂർത്തിയായവരാണ്. തീരുമാനം നടപ്പായാൽ സംഘടനാ, പാർലമെന്ററി രംഗത്തെ പാർട്ടിയുടെ മുഖം മാറും. രണ്ടു തീരുമാനങ്ങളും പാർട്ടി നേരത്തെയുമെടുത്തിരുന്നെങ്കിലും നടപ്പായിരുന്നില്ല. പ്രമുഖ നേതാക്കൾക്ക് ഇളവു നൽകി ഇത്തവണ നടപ്പാക്കിയേക്കുമെന്നു പാർട്ടിവൃത്തങ്ങൾ പറഞ്ഞു. അന്തിമ തീരുമാനം സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടേതായിരിക്കും.
കേരളത്തിൽനിന്നു ദേശീയ നേതൃത്വത്തിന്റെ ഭാഗമായ പ്രമുഖ നേതാക്കളെല്ലാം പാർലമെന്ററി സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. അടുത്ത ദേശീയ കമ്മിറ്റി പുനഃസംഘടന വരെ ഇവർ രണ്ടു പദവികളിലും തുടരാനാണു സാധ്യത. സംസ്ഥാന ഭാരവാഹികളിൽ ചിലരും പാർലമെന്ററി പദവികളിലുള്ളവരാണ്. ഇവരെ അടുത്ത സംസ്ഥാന കമ്മിറ്റി വരുമ്പോൾ പാർട്ടി ഭാരവാഹിത്വത്തിൽനിന്നു മാറ്റിയേക്കും. ഫെബ്രുവരിയിൽ സംസ്ഥാന കമ്മിറ്റി നിലവിൽ വരുന്ന രീതിയിലാണ് അംഗത്വ വിതരണ സമയക്രമം തീരുമാനിച്ചിരിക്കുന്നത്.
ജനപ്രതിനിധികൾക്കു 3 ടേം നിബന്ധനയും വലിയ മാറ്റങ്ങൾക്കു വഴിവയ്ക്കും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ പാർട്ടി ഇതു കർശനമായി പാലിച്ചിരുന്നു. അന്നു ജില്ലാ പ്രസിഡന്റായിരുന്ന ഇന്നത്തെ സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളാണ് ഇതിനു മുൻകയ്യെടുത്തത്.
English Summary: Changes coming in Muslim league