ADVERTISEMENT

കോഴിക്കോട് ∙ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന പാരസെറ്റമോളും അമോക്സിസിലിനും ഉൾപ്പെടെ പ്രധാന മരുന്നുകൾ നിലവാര പരിശോധനയിൽ തുടർച്ചയായി പരാജയപ്പെടുന്നു. സ്വകാര്യ കമ്പനികളും ചെറുകിട യൂണിറ്റുകളും നിർമിച്ചു വിതരണം ചെയ്യുന്ന മരുന്നുകൾക്കു പുറമേ, സർക്കാർ സ്ഥാപനമായ ആലപ്പുഴയിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെഎസ്ഡിപിഎൽ) ഉൽപാദിപ്പിക്കുന്ന മരുന്നുകളാണ് ഇങ്ങനെ പരാജയപ്പെടുന്നത്. സ്വകാര്യ കമ്പനികൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമ്പോൾ സർക്കാർ സ്ഥാപനമായ കെഎസ്ഡിപിഎലിനെതിരെ ഒന്നും ചെയ്യാൻ സാധിക്കാത്ത സ്ഥിതിയിലാണ് മെഡിക്കൽ കോർപറേഷൻ.

ഈ വർഷം ജൂൺ വരെ സംസ്ഥാനത്തെ ഡ്രഗ് ഇൻസ്പെക്ടർമാർ ശേഖരിച്ച വിവിധ മരുന്ന് സാംപിളുകളിൽ 125 എണ്ണവും നിലവാര പരിശോധനയിൽ പരാജയപ്പെട്ടു. ഇതിൽ 43 മരുന്നുകളും കെഎസ്ഡിപിഎൽ ഉൽപാദിപ്പിച്ചതാണ്. ഇവർ നിർമിച്ച അമോക്സിസിലിന്റെ 24 സാംപിളുകൾ മോശം നിലവാരത്തിലുള്ളതാണ്. ആസ്പിരിൻ, ആൽബെൻഡസോൾ തുടങ്ങിയ മരുന്നുകൾക്കും പ്രശ്നമുണ്ട്.

കഴിഞ്ഞ വർഷം ആകെ 219 മരുന്നുകളാണ് നിലവാരമില്ലാത്തതായി കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 27 എണ്ണവും കെഎസ്ഡിപിഎൽ നിർമിച്ചതായിരുന്നു. ആസ്പിരിൻ, ആൽബെൻഡസോൾ, പോവിഡോൺ എന്നിവയാണ് ആ വർഷം പരാജയപ്പെട്ടത്. 

ഗോവയിലെ ജിനോ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച പാരസെറ്റമോളിന്റെ 3 ബാച്ചുകൾ നിലവാര പരിശോധനയിൽ പരാജയപ്പെട്ടു. 2 ബാച്ചുകളുടെ വിതരണം കൂടി മരവിപ്പിച്ചിരിക്കുന്നതിനാൽ ആകെ 60 ലക്ഷത്തോളം ഗുളികകൾ പിൻവലിക്കേണ്ട സ്ഥിതിയിലാണ് 

കോടിക്കണക്കിനു രൂപയാണ് സർക്കാർ കെഎസ്ഡിപിഎലിനായി ചെലവഴിക്കുന്നത്. ബജറ്റ് വിഹിതത്തിനു പുറമേ, വർഷം 60 കോടി രൂപയുടെ ഉൽപന്നങ്ങൾ കെഎസ്ഡിപിഎലിൽ നിന്ന് മെഡിക്കൽ കോർപറേഷൻ ‌വാങ്ങുന്നുമുണ്ട്. 

നിലവാര പരിശോധനയിൽ പരാജയപ്പെട്ടാൽ, ശേഷിക്കുന്ന മരുന്ന് എങ്ങനെ നശിപ്പിക്കണം എന്നു തീരുമാനിക്കും വരെ ആ ബാച്ചിന്റെ വിതരണം മരവിപ്പിക്കുന്നതാണു രീതി. നിയമനടപടികൾ ആരംഭിക്കും. കരാർ റദ്ദാക്കി നിരതദ്രവ്യം കണ്ടുകെട്ടും. കരാർ പ്രകാരമുള്ള ശേഷിക്കുന്ന തുക തടഞ്ഞുവയ്ക്കും. നഷ്ടം ഇതുകൊണ്ട് നികത്താൻ സാധിച്ചില്ലെങ്കിൽ കമ്പനിയുടെ വസ്തുവകകൾ കണ്ടു കെട്ടും. കെഎസ്ഡിപിഎൽ സർക്കാർ സ്ഥാപനം ആയതിനാൽ ഈ നടപടികളൊന്നും അവർക്ക് ബാധകമാകില്ല.

സ്ഥിരീകരിച്ച് കെഎസ്ഡിപിഎൽ

ചില മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടിട്ടുണ്ടെന്ന് കെഎസ്ഡിപിഎൽ മാനേജിങ് ഡയറക്ടർ ഇ.എ.സുബ്രഹ്മണ്യൻ അറിയിച്ചു.

 അമോക്സിസിലിന്റെ കുപ്പി സീൽ ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നമാണ് കുരുക്കായത്. ഈ മരുന്ന് പിൻവലിച്ചു. മറ്റു മരുന്നുകളുടെ നിർമാണത്തിലും സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായി. ഇതു പരിഹരിക്കുന്നതിനുള്ള പഠനം പൂർത്തിയായയെന്നും അദ്ദേഹം പറഞ്ഞു.

English Summary: Medicines in govt. hospitals in Kerala lack quality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com