യാത്ര പോയത് ക്ലാസ് ടീച്ചറായ അമ്മയോടൊപ്പം; ഇനി അഞ്ജനയില്ലാതെ അഞ്ജന നിവാസ്
Mail This Article
ഉദയംപേരൂർ ∙ അഞ്ജന നിവാസിൽ ഇനി അഞ്ജനയില്ല. ഉദയംപേരൂർ വലിയകുളം അഞ്ജന നിവാസിൽ എ.വി.അജിത്തിന്റെയും ആശയുടെയും മകൾ അഞ്ജനയെ അവസാനമായി കാണാൻ നാട് ഒഴുകിയെത്തി. ദുരന്ത വാർത്ത ഉണ്ടാക്കിയ ഞെട്ടലിൽ നിന്നു നാട്ടുകാർ ഇനിയും മുക്തരായിട്ടില്ല. ദേശീയപാതയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമുണ്ടായ അപകടത്തിലാണ് അഞ്ജന അജിത്ത് (17) മരിച്ചത്.
കുടുംബസമേതമുള്ള മറ്റൊരു യാത്ര കഴിഞ്ഞ് ഇവർ കഴിഞ്ഞ ദിവസമാണു തിരിച്ചെത്തിയത്. തുടർന്ന് ക്ലാസ് ടീച്ചറായ അമ്മയോടൊപ്പം വീണ്ടുമൊരു വിനോദ യാത്ര പോയതിന്റെ ത്രില്ലിൽ ആയിരുന്നു അഞ്ജന എന്ന് അയൽവാസികൾ പറഞ്ഞു. ഇതേ സ്കൂളിൽ തന്നെ 6–ാം ക്ലാസിൽ പഠിക്കുന്ന ഇളയ മകൾ കല്യാണിയെ ആശയുടെ സഹോദരന്റെ ഇടപ്പള്ളിയിലെ വീട്ടിലാക്കിയ ശേഷമാണ് ഇവർ വിനോദയാത്ര പോയത്. അപകടത്തിൽ പരുക്കേറ്റ ആശയെ ഉച്ചയോടെ വീട്ടിൽ എത്തിച്ചിരുന്നു. അഞ്ജനയുടെ മൃതദേഹം സ്കൂളിൽ പൊതുദർശനത്തിനു വച്ച ശേഷമാണു വീട്ടിലേക്കു കൊണ്ടുപോയത്. സംസ്കാരം നടത്തി.
ദേശീയപാതയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമുണ്ടായ അപകടത്തിൽ 5 സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 9 പേരാണ് മരിച്ചത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്കു വിനോദയാത്ര പോയ സംഘത്തിന്റെ ബസ്, മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചു മറിയുകയായിരുന്നു. ടൂറിസ്റ്റ് ബസിലെ 5 വിദ്യാർഥികളും ഒരു അധ്യാപകനും കെഎസ്ആർടിസി ബസിലെ 3 യാത്രക്കാരുമാണു മരിച്ചത്.
English Summary: Vadakkencherry Accident death