‘കുട്ടൂ.. കുഞ്ഞിന് വേദനിച്ചോടാ...?’; പൊന്നോമനയെ കെട്ടിപ്പിടിച്ച് വാവിട്ടു കരഞ്ഞ് അമ്മ മേരി
Mail This Article
മുളന്തുരുത്തി ∙ ‘കുട്ടൂ.. നിനക്കു വേദനിച്ചോടാ..’ കാത്തുകാത്തിരുന്നുണ്ടായ പൊന്നോമന ക്രിസിന്റെ ചേതനയറ്റ ശരീരത്തിൽ കെട്ടിപ്പിടിച്ച് അമ്മ മേരി വാവിട്ടു കരഞ്ഞു. മകന്റെ മുഖത്തുനിന്നു കണ്ണെടുക്കാതെ പിതാവ് തോമസും മകനരികിൽ ഭാര്യയ്ക്കു കൂട്ടായിരുന്നു. ഏക മകന്റെ വേർപാടിൽ വിങ്ങിപ്പൊട്ടിയ ഇരുവരെയും ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകളില്ലായിരുന്നു. ദേശീയപാതയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമുണ്ടായ അപകടത്തിലാണ് മുളന്തുരുത്തി പൈങ്ങാരപ്പിള്ളി പൊറ്റയിൽ വീട്ടിൽ പി.സി.തോമസിന്റെ മകൻ ക്രിസ് വിന്റർ ബോൺ തോമസ് (15) മരിച്ചത്.
13 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് തുരുത്തിക്കര പോട്ടയിൽ തോമസിനും മേരിക്കും മകൻ പിറന്നത്. ആറ്റുനോറ്റുണ്ടായ മകനു ക്രിസ് വിന്റർബോൺ എന്ന പേരു നൽകി. വൈകിട്ട് തുരുത്തിക്കര മാർ ഗ്രിഗോറിയോസ് ചാപ്പലിൽ ക്രിസിന്റെ സംസ്കാരം നടത്തി.
ദേശീയപാതയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമുണ്ടായ അപകടത്തിൽ 5 സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 9 പേരാണ് മരിച്ചത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്കു വിനോദയാത്ര പോയ സംഘത്തിന്റെ ബസ്, മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചു മറിയുകയായിരുന്നു. ടൂറിസ്റ്റ് ബസിലെ 5 വിദ്യാർഥികളും ഒരു അധ്യാപകനും കെഎസ്ആർടിസി ബസിലെ 3 യാത്രക്കാരുമാണു മരിച്ചത്.
English Summary: Vadakkencherry Accident death