പൂർത്തിയാക്കാത്തൊരു കണ്ണീർ ചിത്രമായി ഇമ്മാനുവൽ മടങ്ങി
Mail This Article
ആരക്കുന്നം ∙ പൂർത്തിയാക്കാത്തൊരു കണ്ണീർ ചിത്രമായി ഇമ്മാനുവൽ മടങ്ങി. ഹൈസ്കൂൾ പഠനകാലം മുതൽ പലപ്പോഴായി വരച്ച ജീവസ്സുറ്റ ചിത്രങ്ങൾ ഇനി ഇമ്മാനുവലിനുള്ള ചിര സ്മരണ. മരിച്ച കാഞ്ഞിരക്കാപ്പിള്ളി ചിറ്റേത്ത് സി.എസ്.ഇമ്മാനുവൽ മികച്ചൊരു ചിത്രകാരനാണ്. ഹ്രസ്വചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളുമെല്ലാം തനിമ ചോരാതെ എഡിറ്റ് ചെയ്യുന്നതിലും മിടുക്കൻ. ദേശീയപാതയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമുണ്ടായ അപകടത്തിലാണ് മുളന്തുരുത്തി അരക്കുന്നം കാഞ്ഞിരക്കപ്പിള്ളി ചിറ്റേത്ത് വീട്ടിൽ സി.എം.സന്തോഷിന്റെ മകൻ സി.എസ്.ഇമ്മാനുവൽ (17) മരിച്ചത്.
ചിത്രകാരനായ പിതാവ് സി.എം.സന്തോഷിന്റെ പാത പിന്തുടർന്നാണു ചിത്രരചന രംഗത്തെത്തിയത്. അപകടവിവരം അറിഞ്ഞു സന്തോഷും ബന്ധുക്കളും വടക്കഞ്ചേരിയിലേക്കു തിരിച്ചെങ്കിലും ഇന്നലെ ഉച്ചയോടെയാണു മാതാവ് ലിജിയെ വിവരം അറിയിച്ചത്. അതുവരെയും ടിവി കണക്‌ഷൻ വരെ ഒഴിവാക്കിയിരിക്കുകയായിരുന്നു നാട്ടുകാർ. ആരക്കുന്നം പള്ളിയിൽ സംസ്കാരം നടത്തി.
ദേശീയപാതയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമുണ്ടായ അപകടത്തിൽ 5 സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 9 പേരാണ് മരിച്ചത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്കു വിനോദയാത്ര പോയ സംഘത്തിന്റെ ബസ്, മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചു മറിയുകയായിരുന്നു. ടൂറിസ്റ്റ് ബസിലെ 5 വിദ്യാർഥികളും ഒരു അധ്യാപകനും കെഎസ്ആർടിസി ബസിലെ 3 യാത്രക്കാരുമാണു മരിച്ചത്.
English Summary: Vadakkencherry Accident death