ADVERTISEMENT

പാലക്കാട് ∙ വടക്കഞ്ചേരിയിൽ അപകടത്തിൽപെട്ട ടൂറിസ്റ്റ് ബസ് അതിനു തൊട്ടുമുൻപു സഞ്ചരിച്ചത് മണിക്കൂറിൽ 97.72 കിലോമീറ്റർ വേഗത്തിൽ. ടൂറിസ്റ്റ് ബസിന്റെ ജിപിഎസ് വിവരങ്ങൾ പ്രകാരം ബുധനാഴ്ച രാത്രി 11.30നു രേഖപ്പെടുത്തിയ വേഗമാണിത്. ഇതിന് ഏതാനും നിമിഷങ്ങൾക്കുശേഷം ബസ് അപകടത്തിൽപെടുകയായിരുന്നു. മുളന്തുരുത്തിയിൽനിന്ന് അപകടം നടന്ന സ്ഥലത്ത് എത്തുംവരെ രണ്ടു സ്ഥലങ്ങളിൽ ടൂറിസ്റ്റ് ബസിന്റെ അമിതവേഗം മോട്ടർവാഹന വകുപ്പിന്റെ ക്യാമറയിൽ തെളിഞ്ഞതായി സൂചനയുണ്ട്.

മോട്ടർവാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം

അമിതവേഗത്തിൽ വന്ന ടൂറിസ്റ്റ് ബസ് മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിൽ വലതുവശത്തായി ഇടിച്ചതാണ് അപകടത്തിനു കാരണമായത്. റോഡിന്റെ ഇടതു ട്രാക്കിലൂടെയായിരുന്നു കെഎസ്ആർടിസി ബസ് പോയിരുന്നത്. ബസിനെ മറികടക്കാൻ പിറകിലുണ്ടായിരുന്ന കാർ ശ്രമിച്ചു. 

ഇതിനിടെ കാറിനെ ഇടതുവശത്തുകൂടി മറികടക്കാൻ ടൂറിസ്റ്റ് ബസും ശ്രമിച്ചു. കാറിന്റെയും കെഎസ്ആർടിസി ബസിന്റെയും ഇടയിലൂടെ കടന്നുപോകാമെന്നായിരിക്കും ടൂറിസ്റ്റ് ബസ് ഡ്രൈവർ കരുതിയിട്ടുണ്ടാവുക. പക്ഷേ, ഇതിനിടെ കെഎസ്ആർടിസി ബസ് ഡ്രൈവർ വേഗം കുറച്ചു. തൊട്ടടുത്ത് അമിതവേഗം കണ്ടെത്തുന്ന ക്യാമറയുണ്ടെന്നതു മനസ്സിലാക്കിയാണു വേഗം കുറച്ചതെന്നാണു നിഗമനം. വേഗത്തിൽ വന്ന ടൂറിസ്റ്റ് ബസ് നിയന്ത്രിക്കാനാകാതെ കെഎസ്ആർടിസിയുടെ പിന്നിൽ വലതുവശത്തായി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ പിൻഭാഗം പൂർണമായും തകർന്നു.

വിലക്കു മറികടന്ന ഓട്ടം

കോട്ടയം ∙ വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ‘ലൂമിനസ്’ കോട്ടയം ആർടിഒ ഓഫിസിന്റെ വിലക്കുപട്ടികയിലാണുള്ളത്. പിഴ ഒടുക്കാത്തതിന് 5 കേസുകളാണു നിലവിലുള്ളത്. അനധികൃതമായി വർണ ബൾബുകൾ ഘടിപ്പിച്ചതിന് ഈ വർഷം ഏപ്രിൽ 28നു മോട്ടർ വാഹന വകുപ്പ് പിഴ ഇട്ടിരുന്നു. എന്നാൽ, പിഴത്തുക 3 മാസം കഴിഞ്ഞിട്ടും അടയ്ക്കാതായതോടെ കോടതിയുടെ പരിഗണനയ്ക്കു നൽകിയിരിക്കുകയാണ്. തുടർന്നാണ് ബസിനെ വിലക്കു പട്ടികയിൽപെടുത്തിയത്. പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്തതിനു തിരുവനന്തപുരം, ചങ്ങനാശേരി, തൃശൂർ എന്നിവിടങ്ങളിൽ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി പിഴ ഇട്ടിട്ടുണ്ട്. ഇതും അടച്ചിട്ടില്ല. ഇക്കഴിഞ്ഞ സെപ്റ്റംബർ നാലിനും അനധികൃതമായി ലൈറ്റുകൾ ഘടിപ്പിച്ചതിനു മോട്ടർ വാഹന വകുപ്പ് പിഴ ഇട്ടിരുന്നു.  അനധികൃത പാർക്കിങ്ങിനും കേസുണ്ട്. പാമ്പാടി പങ്ങട സ്വദേശി അരുണിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. 

Content Highlight: Vadakkencherry Tourist Bus Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com