ഭർതൃമാതാവ് പുറത്താക്കിയ അമ്മയ്ക്കും കുഞ്ഞിനും ഒടുവിൽ വീട്ടിൽ പ്രവേശനം
Mail This Article
കൊട്ടിയം (കൊല്ലം)∙ ഭർതൃമാതാവ് പുറത്താക്കിയതിനെത്തുടർന്ന് 21 മണിക്കൂർ വീടിനു പുറത്തിരിക്കേണ്ടി വന്ന യുവതിയെയും 5 വയസ്സുകാരൻ മകനെയും ഒടുവിൽ വീടിനുള്ളിൽ പ്രവേശിപ്പിച്ചു. മാധ്യമങ്ങളിലൂടെ വിവരം പുറംലോകം അറിഞ്ഞതിനെത്തുടർന്നാണു സംരക്ഷണ നടപടിയുണ്ടായത്. തഴുത്തല പികെ ജംക്‌ഷനു സമീപം ശ്രീലകത്തിൽ ഡി.വി.അതുല്യയും മകനുമാണു ഭർതൃമാതാവ് അജിതകുമാരിയുടെ പീഡനത്തിന് ഒരു രാവും പകലും ഇരയായത്.
അതുല്യയുടെ ഭർത്താവ് പ്രതീഷ് ലാൽ ജോലിസംബന്ധമായി ഗുജറാത്തിലാണ്. വ്യാഴം വൈകിട്ട് 3നാണു യുവതിയെയും കുഞ്ഞിനെയും ഇവർ താമസിക്കുന്ന വീട്ടിൽനിന്നു പുറത്താക്കിയത്. ഇന്നലെ രാവിലെ 10 മണിയോടെ ബാലാവകാശ കമ്മിഷൻ, സിഡബ്ല്യുസി, വനിതാ കമ്മിഷൻ, ജനപ്രതിനിധികൾ, പൊലീസ് എന്നിവർ നടത്തിയ ചർച്ചയെത്തുടർന്ന് ഉച്ചയ്ക്കു 12 നാണു വീട്ടിൽ കയറാൻ സാധിച്ചത്. വീടിനുള്ളിൽ കതകടച്ച് ഇരിപ്പായിരുന്ന അജിതകുമാരി ഒടുവിൽ ഇതേ വളപ്പിലുള്ള കുടുംബവീട്ടിലേക്കു മാറാൻ സമ്മതിച്ചു.
അതുല്യയും മകനും ശ്രീലകത്തിലും അജിതകുമാരിയും ഭർത്താവും വാടകവീട്ടിലുമാണു താമസിച്ചിരുന്നത്. വ്യാഴാഴ്ച സ്കൂളിൽ പോയിവന്ന മകനെ കൂട്ടാനായി അതുല്യ റോഡിലേക്കു പോയ തക്കം നോക്കി സമീപത്ത് ഒളിഞ്ഞു നിന്ന അജിതകുമാരി വീട്ടിനകത്തു കടക്കുകയായിരുന്നു. മകനുമൊത്തു തിരിച്ചെത്തിയ അതുല്യ ഗേറ്റ് പൂട്ടിയിരിക്കുന്നതായി കണ്ടു സമീപത്തെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യം പരിശോധിച്ചു. അപ്പോഴാണ് അജിതകുമാരിയാണ് അകത്തുള്ളതെന്നു കണ്ടത്.
വിവരം അറിഞ്ഞെത്തിയ കൊട്ടിയം പൊലീസ് തങ്ങൾക്കു പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്ന നിലപാടിലായിരുന്നു. ഇതോടെ യുവതിയും മകനും ഗേറ്റിനു മുന്നിൽ കുത്തിയിരുന്നു. നാട്ടുകാരും തടിച്ചു കൂടി. രാത്രി 9നു കൊട്ടിയം സർക്കിൾ ഇൻസ്പെക്ടർ എത്തി അതുല്യയോടും മകനോടും സ്റ്റേഷനിലേക്കു മാറാൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല.
തുടർന്നു പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമായി; 2 പ്രദേശവാസികൾക്കു പരുക്കേറ്റു. ഒരാളുടെ വിരൽ ഒടിഞ്ഞു. എസിപിയെ വിളിച്ചു സഹായം അഭ്യർഥിച്ചെങ്കിലും എത്തിയില്ല. ഇതോടെ രാത്രി 9.30നു നാട്ടുകാരുടെ സഹായത്തോടെ അമ്മയും കുഞ്ഞും മതിൽ ചാടിക്കടന്നു വീടിന്റെ വളപ്പിൽ കയറി. ഇതറിഞ്ഞ അജിതകുമാരി വീട്ടിലെ മെയിൻ സ്വിച്ച് ഒാഫാക്കി. രാത്രി ഇരുട്ടത്തു പുറത്തിരുന്ന അമ്മയ്ക്കും കുഞ്ഞിനും പൊലീസ് സംരക്ഷണം നൽകിയതുമില്ല. മാധ്യമങ്ങളെത്തി സംഭവം വിവാദമായതോടെയാണു നടപടിയുണ്ടായത്.
English Summary: Lady and ousted from husbands house gets justice