കൊച്ചി ∙ നൈജീരിയൻ നാവികസേനയുടെ കസ്റ്റഡിയിലുള്ള ഓയിൽ ടാങ്കർ എംടി ഹീറോയിക് ഇഡുനിലെ 16 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരെ നൈജീരിയയിലെ ഇന്ത്യൻ എംബസി അധികൃതർ സന്ദർശിക്കുമെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. കപ്പലിലെ ചീഫ് ഓഫിസർ സനു ജോസിന്റെ വീട്ടിൽ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുറമുഖത്ത് എത്തിയശേഷം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്ക് അവരെ കാണാൻ കഴിയും. നൈജീരിയൻ ഹൈക്കമ്മിഷണറുമായി സംസാരിച്ചു. ആശങ്കയുടെ കാര്യമില്ല. ജീവനക്കാരുടെ മോചനത്തിനായി വിദേശകാര്യ മന്ത്രാലയം സജീവമായി ഇടപെടുന്നുണ്ട് – അദ്ദേഹം പറഞ്ഞു.
ഇതേസമയം, ഇക്വിറ്റോറിയൽ ഗിനി നാവികസേന കസ്റ്റഡിയിലെടുത്ത തങ്ങളെ നൈജീരിയയ്ക്കു കൈമാറിയതു നിയമവിരുദ്ധമാണെന്ന വാദം ഉയർത്തി ജീവനക്കാർക്കു വേണ്ടി നൈജീരിയൻ ഫെഡറൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ഇത്തരത്തിൽ കൈമാറ്റം നടത്തുന്നതിനു നിയമപരമായ ഉടമ്പടി ഇല്ലെന്നാണു വാദം.
കപ്പൽ നിയമവിരുദ്ധമായി ക്രൂഡ് ഓയിൽ നിറയ്ക്കാൻ ശ്രമിച്ചുവെന്ന ആരോപണവും അവർ നിഷേധിക്കുന്നു. കപ്പലിൽ ക്രൂഡ് ഓയിൽ കണ്ടെത്തിയില്ലെന്ന് ഓഗസ്റ്റ് 19 നു നാവികസേന തന്നെ സമ്മതിച്ചതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കപ്പൽ രാത്രിയോടെ ബോണി തുറമുഖത്ത് എത്തുമെന്നാണു സൂചന.
English Summary: Captivated Indian sailors in Guinea release efforts