എസ്എടിയിലെ പിൻവാതിൽ നിയമനം: ലേ സെക്രട്ടറിക്ക് സസ്പെൻഷൻ
Mail This Article
തിരുവനന്തപുരം ∙ ബന്ധുനിയമന പരാതിയെത്തുടർന്ന് എസ്എടി ആശുപത്രി ലേ സെക്രട്ടറി മൃദുലകുമാരിക്ക് സസ്പെൻഷൻ. എസ്എടിയിലെ താൽക്കാലിക നിയമനങ്ങളെക്കുറിച്ച് വിശദ അന്വേഷണം നടത്താൻ മന്ത്രി വീണാ ജോർജ് നിർദേശിച്ചിരുന്നു. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ബന്ധുനിയമനം സ്ഥിരീകരിച്ച സാഹചര്യത്തിൽ പാർട്ടി നേതാക്കളുടെ സ്വാധീനത്തിൽ ജോലി തരപ്പെടുത്തിയ മറ്റു താൽക്കാലിക ജീവനക്കാരുടെ ജോലിയും തുലാസിലാണ്. പണം വാങ്ങിയാണ് മിക്കവരെയും നിയമിച്ചിരിക്കുന്നതെന്നാണ് ആരോപണം. ഇവരെ പിരിച്ചുവിട്ടാൽ പണമിടപാട് സംബന്ധിച്ച വിവരങ്ങളും പുറത്തായാക്കുമോയെന്ന് സിപിഎം പ്രാദേശിക നേതൃത്വം ഭയക്കുന്നു.
സിപിഎം പ്രാദേശിക നേതാക്കളുടെ നിർബന്ധത്തിനു വഴങ്ങി നടത്തിയ അനധികൃത താൽക്കാലിക നിയമനങ്ങൾക്കൊപ്പം ഉറ്റ ബന്ധുക്കളായ 7 പേരെ എസ്എടിയിൽ വിവിധ തസ്തികകളിൽ നിയമിച്ചുവെന്നാണ് മൃദുലകുമാരിക്കെതിരിയുള്ള പരാതി. ലേ സെക്രട്ടറിയും സിപിഎം നേതാക്കളും ചേർന്ന് നൂറോളം അനധികൃത നിയമനങ്ങൾ നടത്തിയെന്നാണ് ജീവനക്കാരുടെ പരാതി. ഐഎച്ച്ഡിബി, സുരക്ഷാവിഭാഗം, അഡ്മിഷൻ കൗണ്ടർ, കോഫി കൗണ്ടർ, എസ്എടിഎച്ച്എച്ച് ഇഎസ് എന്നിവിടങ്ങളിൽ മാത്രം പത്തോളം പേരെ നിയമിച്ചിട്ടുണ്ട്.
അനധികൃത നിയമനങ്ങൾ പുറത്തറിയാതിരിക്കാനാണ് ജീവനക്കാർ ആരോഗ്യമന്ത്രിക്ക് പരാതി നൽകാൻ പാടില്ലെന്ന് ആശുപത്രി സൂപ്രണ്ട് മുൻപ് സർക്കുലർ ഇറക്കിയതെന്ന ആരോപണവും ശക്തമാണ്. സിപിഎം നേതാക്കളുടെ ഭീഷണിയെ തുടർന്നായിരുന്നു സൂപ്രണ്ടിന്റെ വിചിത്ര ഉത്തരവ്. ഹെൽത്ത് എജ്യൂക്കേഷൻ സൊസൈറ്റി ജീവനക്കാർ ആരോഗ്യ മന്ത്രിയുടെ ഓഫിസിൽ നേരിട്ട് എത്തിയാണ് ലേ സെക്രട്ടറിക്കെതിരെ പരാതി നൽകിയത്.
English Summary: SAT hospital Lay secretary suspended