ഡോ. രാജശ്രീ ചോദിക്കുന്നു: സേർച് കമ്മിറ്റിയുടെ വീഴ്ചകൾക്ക് വിസിയെന്തു പിഴച്ചു?
Mail This Article
ന്യൂഡൽഹി ∙ ഡോ. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലറായുള്ള തന്റെ നിയമനം റദ്ദാക്കിയ വിധിക്കെതിരെ ഡോ. എം.എസ്.രാജശ്രീ സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി നൽകി. യുജിസി ചട്ടലംഘനം ചൂണ്ടിക്കാട്ടി നിയമനം തുടക്കം മുതലേ നിലനിൽക്കുന്നതല്ലെന്നായിരുന്നു സുപ്രീം കോടതി വിധിച്ചത്. നിയമനത്തിനു തുടക്കം മുതലേ പ്രാബല്യം ഇല്ലെന്ന ഭാഗത്തിൽ പുനഃപരിശോധന ആവശ്യപ്പെടുന്നതാണ് ഹർജി.
മൂന്നിൽ കുറയാതെ പേരുകൾ സേർച് കമ്മിറ്റി നൽകണമെന്നും രാജശ്രീയുടെ നിയമനത്തിൽ അതുണ്ടായില്ലെന്നും സേർച് കമ്മിറ്റി അംഗങ്ങളെ നിശ്ചയിച്ചതു തന്നെ യുജിസി മാനദണ്ഡത്തിനു വിരുദ്ധമായാണെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എം.ആർ.ഷാ അധ്യക്ഷനായ ബെഞ്ച് നിയമനം റദ്ദാക്കിയത്. എന്നാൽ, സേർച് കമ്മിറ്റി ഒരു പേരു മാത്രം നിർദേശിച്ചതിന് തന്നെ ഇരയാക്കരുത്, സമൂഹത്തിനും വിദ്യാർഥികൾക്കും സഹപ്രവർത്തകർക്കും മുന്നിൽ അപമാനിതയായി തുടങ്ങിയ വാദങ്ങൾ പി.വി.ദിനേശ് വഴി നൽകിയ ഹർജിയിൽ മുൻ വിസി ഉന്നയിക്കുന്നു.
ഇതിനിടെ, കേരള സർക്കാരും സുപ്രീം കോടതിയെ സമീപിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. അറ്റോർണി ജനറലായിരുന്ന കെ.കെ.വേണുഗോപാൽ ഹാജരാകുമെന്നും സൂചനയുണ്ട്.
English Summary: KTU VC approaches SC