മ്യാൻമർ ജോലി തട്ടിപ്പ്: 38 ഇന്ത്യക്കാർ തിരിച്ചെത്തി
Mail This Article
ആലപ്പുഴ ∙ ജോലി തട്ടിപ്പിനിരയായി മ്യാൻമറിൽ പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ ആലപ്പുഴ സ്വദേശികളായ സിനാജ് സലീം, മുഹമ്മദ് ഇജാസ്, വർക്കല താന്നിമൂട് സ്വദേശി നിധീഷ് ബാബു എന്നിവർ ഉൾപ്പെടെ 38 ഇന്ത്യക്കാർ തിരിച്ചെത്തി. തട്ടിപ്പു സംഘത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ട ഇവർ 45 ദിവസത്തോളം മ്യാൻമറിലെ മ്യാവാടി പൊലീസ് സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്ന് ഇന്നലെ രാവിലെയാണ് യാങ്കൂണിൽ നിന്ന് കൊൽക്കത്ത, ചെന്നൈ വഴി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്.
ജൂലൈ 20നാണ് ഡേറ്റ എൻട്രി ജോലിക്കെന്ന പേരിൽ ഇവരെ തായ്‌ലൻഡിൽ എത്തിച്ചത്. ഇവിടെ നിന്ന് വാഹനത്തിൽ അനധികൃതമായി അതിർത്തി കടത്തി മ്യാൻമറിലെ മ്യാവടിയിലെത്തിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ആളുകളുടെ വിവരം ശേഖരിച്ച് അടുപ്പം സ്ഥാപിച്ച ശേഷം വിവിധ ഗെയിമുകൾക്ക് അടിമയാക്കി പണം തട്ടുന്നതിനാണ് തട്ടിപ്പു സംഘം ഉപയോഗിച്ചിരുന്നതെന്നു മടങ്ങിയെത്തിയവർ പറഞ്ഞു.
ഓരോ ദിവസവും നിശ്ചിത എണ്ണം പ്രൊഫൈലുകളുടെ വിവരം ശേഖരിച്ചില്ലെങ്കിൽ ശമ്പളം വെട്ടിക്കുറയ്ക്കുക, ശാരീരിക ഉപദ്രവം തുടങ്ങിയവയുണ്ടായിരുന്നു. ആദ്യ ഘട്ടങ്ങളിൽ ഗെയിമുകളിൽ പണം നൽകി പങ്കാളികാകുന്നവർക്ക് ഇരട്ടിത്തുക തിരികെ നൽകി വിശ്വാസമാർജിക്കുകയും നിക്ഷേപം 20,000 ഡോളർ കടക്കുന്നതോടെ അക്കൗണ്ട് നശിപ്പിച്ച് പണം തട്ടുകയുമായിരുന്നു തട്ടിപ്പുരീതി. ഇതോടൊപ്പം സ്ത്രീകളുടെ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി ചാറ്റിങ്ങിലൂടെ പണം തട്ടാനും തടവിലായവരെ ഉപയോഗിച്ചിരുന്നു.
English Summary: Three more Malayalis held in Myanmar return home