രാജ്ഭവനിൽ 20 സ്ഥിരനിയമനത്തിന് ഗവർണർ നൽകിയ കത്ത് പുറത്ത്
Mail This Article
തിരുവനന്തപുരം ∙ രാജ്ഭവനിലെ 20 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു 2020 ഡിസംബർ 29നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് അധികൃതർ പുറത്തുവിട്ടു. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിനു പെൻഷൻ നൽകുന്ന പ്രശ്നം ദേശീയ തലത്തിൽ ഉന്നയിക്കുമെന്നു ഗവർണർ പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്.
രാജ്ഭവനിൽ 45 താൽക്കാലിക ജീവനക്കാരുണ്ട്. അതിൽ 20 കുടുംബശ്രീ ജീവനക്കാർ 4–9 വർഷമായി ജോലി ചെയ്യുകയാണ്. ഇവരെ വെയ്റ്റർ, ഗാർഡനർ, സ്വീപ്പർ, ഫീമെയിൽ അറ്റൻഡന്റ്, ടെലിഫോൺ ഓപ്പറേറ്റർ തസ്തികകളിൽ സ്ഥിരപ്പെടുത്തണമെന്നായിരുന്നു കത്തിലെ ആവശ്യം. സർക്കാർ തീരുമാനമെടുത്തിട്ടില്ല.
രാജ്ഭവനിൽ 22 വർഷമായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഫൊട്ടോഗ്രഫറെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും കത്തിലുണ്ട്. ഗവർണറുടെ ആവശ്യപ്രകാരം ഇദ്ദേഹത്തെ സ്ഥിരപ്പെടുത്തുന്നതായി 2022 ഫെബ്രുവരി 17നു സർക്കാർ ഉത്തരവിറക്കി. 27,800–59,400 രൂപ സ്കെയിലിൽ തസ്തികയും സൃഷ്ടിച്ചു.
എന്നാൽ പുതിയ തസ്തിക സൃഷ്ടിച്ചില്ലെന്നും മുൻപേ ഉണ്ടായിരുന്ന സൈഫർ അസിസ്റ്റന്റ് തസ്തികയിൽ ഫൊട്ടോഗ്രഫറെ നിയമിക്കുകയായിരുന്നുവെന്നും രാജ്ഭവന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നു. മറ്റ് 20 പേരിൽ ആരും ആരിഫ് മുഹമ്മദ് ഖാന്റെ കാലത്തു ജോലിയിൽ പ്രവേശിച്ചവരല്ല. ഗവർണറുടെ പഴ്സനൽ സ്റ്റാഫിൽ അനുവദിച്ച തസ്തികകളിലല്ലാതെ ആരെയും നിയമിച്ചിട്ടില്ല. ഗവർണറുടെ പഴ്സനൽ സ്റ്റാഫിനു പെൻഷൻ ഇല്ലെന്നും രാജ്ഭവൻ ചൂണ്ടിക്കാട്ടി.
∙ ‘ഗവർണറുടെ പഴ്‌സനൽ സ്റ്റാഫ് നിയമനം വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. അതിൽ നിയമലംഘനം നടന്നിട്ടില്ല.’ – ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
English Summary: Governor wrote letter to confirm the temporary hands in Rajbhavan