കാൻസർ മരുന്നുഫണ്ട്: 3.5 കോടി വെട്ടി; തോന്നിയ വിലയ്ക്കു ലോക്കൽ പർച്ചേസ് നടത്താനുള്ള വഴിയെന്ന് ആരോപണം
Mail This Article
കോഴിക്കോട് ∙ കാൻസർ രോഗികൾക്കു മരുന്നു വാങ്ങാനുള്ള ഫണ്ട് സർക്കാർ വെട്ടിക്കുറച്ചു. ആവശ്യപ്പെട്ട തുകയിൽ മൂന്നരക്കോടി രൂപയുടെ കുറവ് വരുത്തിയ കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ (കെഎംഎസ്‌സിഎൽ) നടപടിയിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ) പ്രതിഷേധം രേഖപ്പെടുത്തി. തുക പോരെന്ന് ഡിഎംഇ 19ന് കോർപറേഷൻ മാനേജിങ് ഡയറക്ടറെ അറിയിച്ചു. ആവശ്യത്തിന് മരുന്ന് ലഭ്യമാവാതെ വരുമ്പോൾ തോന്നിയ വിലയ്ക്ക് ലോക്കൽ പർച്ചേസ് നടത്താനും കാരുണ്യ ഫാർമസി വഴി ടെൻഡർ ഇല്ലാതെ മരുന്നു വാങ്ങാനും വഴിയൊരുക്കുന്നതാണ് നടപടിയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
കാൻസർ മരുന്നുകൾ വാങ്ങാൻ തുക നിശ്ചയിച്ച് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കെഎംഎസ്‌സിഎൽ കത്തു നൽകിയത് ഈ മാസം 11നാണ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള 13 ചികിത്സാ കേന്ദ്രങ്ങളിലേക്ക് 2023–24 വർഷത്തേക്ക് 25,42,46,300 രൂപ പരമാവധി അനുവദിക്കുന്നു എന്നാണ് കത്തിലെ സൂചന. എന്നാൽ ഇത്രയും കേന്ദ്രങ്ങളിലേക്ക് 28,99,83,800 രൂപയുടെ മരുന്ന് വേണ്ടി വരും എന്നാണ് ഡിഎംഇ കണക്ക് നൽകിയിരുന്നത്.
തൃശൂർ നെഞ്ചുരോഗ ആശുപത്രി ആവശ്യപ്പെട്ടതിൽ 1.38 കോടി രൂപ വെട്ടിക്കുറച്ചു. കോഴിക്കോട് മെഡിക്കൽ കോളജിന്റെ ഒരു കോടിയും തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ 69 ലക്ഷവും കോട്ടയം മെഡിക്കൽ കോളജിന്റെ 40 ലക്ഷവും വെട്ടിച്ചുരുക്കി. എസ്എടി തിരുവനന്തപുരം, ഐഎംസിഎച്ച് കോഴിക്കോട് എന്നിവിടങ്ങളിലെയും ഫണ്ട് വെട്ടിയിട്ടുണ്ട്.
English Summary: Cancer medicine fund reduced