ADVERTISEMENT

തിരുവനന്തപുരം∙ മെഡിക്കൽകോളജ് ആശുപത്രിയിൽ യുവതിയുടെ മരണം അറിയിച്ച വനിതാ ഡോക്ടറെ ചികിത്സാ പിഴവ് ആരോപിച്ച് ചവിട്ടി വീഴ്ത്തി. ഡോക്ടറുടെ പരാതിയിൽ യുവതിയുടെ ഭർത്താവ് കൊല്ലം വെളിച്ചക്കാല ടിബി ജംക്ഷൻ പുതുമനയിൽ സെന്തിൽ കുമാറിന് എതിരെ മെഡിക്കൽ കോളജ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തു. ന്യൂറോ സർജറി വിഭാഗത്തിലെ സീനിയർ റസിഡന്റ് ഡോ.മേരി ഫ്രാൻസിസ് (30) ആണ് അതിക്രമത്തിനു ഇരയായത്. മരണം വിവരം അറിയിച്ചപ്പോൾ പ്രകോപിതനായ പ്രതി തന്റെ വയറിൽ ചവിട്ടിയെന്നാണു ഡോക്ടറുടെ പരാതി. ഇവർ ചികിത്സ തേടിയ ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. 

ഇന്നലെ പുലർച്ചെ 1.20ന് സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിലെ ന്യൂറോ വിഭാഗം ഓപ്പറേഷൻ തിയറ്ററിനു മുന്നിലായിരുന്നു സംഭവം. സെന്തിലിന്റെ ഭാര്യ ശുഭ(46)യ്ക്ക് ബ്രെയിൻ ട്യൂമറായിരുന്നു. ഈ മാസം 6ന് ആണ് സൂപ്പർ സ്പെഷ്യൽറ്റിയിൽ പ്രവേശിപ്പിച്ചത്. 21ന് ശസ്ത്രക്രിയ വിജയകരമായി നടന്നെങ്കിലും ഇന്നലെ മരിച്ചു. ശുഭയുടെ മൃതദേഹം ഇന്നലെ രാവിലെ കൊല്ലത്തേക്കു കൊണ്ടുപോയി.  ഡോക്ടറെ മർദിച്ചെന്ന കുറ്റത്തിനു പുറമേ ആശുപത്രി സംരക്ഷണ നിയമം ലംഘിച്ചു, ഡ്യൂട്ടി തടസ്സപ്പെടുത്തി തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്തിയാണ് കേസ് എടുത്തത്. 

അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ രോഗിയുടെ സ്ഥിതി മോശമായിരുന്നുവെന്ന് സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിന്റെ ചുമതലയുള്ള ഡപ്യൂട്ടി സൂപ്രണ്ട് ഡോ.സുനിൽകുമാർ പറഞ്ഞു. ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യനില മെച്ചപ്പെട്ടിരുന്നു.  ഹൃദയസംബന്ധമായ പ്രശ്നം കൊണ്ടായിരിക്കണം പെട്ടെന്ന് ആരോഗ്യനില മോശമായത്. സുനിൽകുമാർ പറഞ്ഞു.

അറസ്റ്റ് ആവശ്യപ്പെട്ട് ഡോക്ടർമാരുടെ പ്രകടനം

∙ പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെജിഎംസിടിഎയുടെ നേതൃത്വത്തിൽ പിജി ഡോക്ടർമാർ ആശുപത്രി വളപ്പിൽ പ്രകടനം നടത്തി. ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം, സ്ത്രീകളോടുള്ള അതിക്രമം തടയുന്നതിനുള്ള നിയമം എന്നിവ ഉൾപ്പെടെ പ്രതിക്കെതിരെ ചുമത്തണമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. നിർമൽ ഭാസ്‌കർ, ജനറൽ സെക്രട്ടറി ഡോ.സി.എസ്.അരവിന്ദ്, ഡോ.ആർ.സി. ശ്രീകുമാർ, ഡോ.റോസ്നാരാ ബീഗം എന്നിവർ ആവശ്യപ്പെട്ടു.

English Summary: Doctor's attacked in Thiruvananthapuram medical college

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com