കെ.എം.ബഷീറിന്റെ മരണം: ശ്രീറാമിനെതിരായ നരഹത്യാ കുറ്റം ഒഴിവാക്കരുതെന്ന് സർക്കാർ
Mail This Article
കൊച്ചി∙ മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ വാഹനം ഇടിച്ചു കൊല്ലപ്പെട്ട കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ നരഹത്യാ കുറ്റത്തിൽ നിന്ന് ഒഴിവാക്കിയതു ചോദ്യം ചെയ്തു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. 2019 ഓഗസ്റ്റ് 3നു പുലർച്ചെ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ച് ബഷീറിന്റെ അപകട മരണത്തിന് ഇടയാക്കിയെന്നാണു കേസ്. ശ്രീറാം നൽകിയ വിടുതൽ ഹർജി പരിഗണിച്ച് നരഹത്യ, തെളിവു നശിപ്പിക്കൽ കുറ്റങ്ങൾ തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി ഒഴിവാക്കിയിരുന്നു. ഇതിനെതിരെയാണു സർക്കാരിന്റെ ഹർജി.
എന്നാൽ, കൊല്ലണമെന്ന ഉദ്ദേശ്യത്തിൽ വാഹനം ഓടിച്ചിട്ടില്ലെന്നു കീഴ്ക്കോടതി കണ്ടെത്തിയതു വസ്തുതകൾ പരിശോധിക്കാതെയാണെന്നു സർക്കാരിന്റെ ഹർജിയിൽ പറയുന്നു. കീഴ്ക്കോടതിയിൽ സർക്കാർ രേഖാമൂലം എതിർപ്പ് അറിയിക്കുകയും വേണ്ടത്ര തെളിവുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ശ്രീറാം മദ്യ ലഹരിയിൽ ആയിരുന്നതായി സാക്ഷിമൊഴികളുണ്ട്. ഡോക്ടറും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാമിന് അതിന്റെ പ്രത്യാഘാതങ്ങൾ അറിവുള്ളതാണ്. എന്നിട്ടും വാഹനം ഓടിച്ചു മരണത്തിന് ഇടയാക്കിയതിനാൽ നരഹത്യാ കുറ്റം ബാധകമാകുമെന്നാണു സർക്കാരിന്റെ വാദം. സാക്ഷിമൊഴികളും രേഖകളും അന്തിമ റിപ്പോർട്ടും പ്രഥമദൃഷ്ട്യാ പ്രതിയുടെ പങ്കാളിത്തം തെളിയിക്കുന്നുണ്ട്.
മദ്യത്തിന്റെ മണം ഉണ്ടായിരുന്നതായി പരിശോധിച്ച ഡോക്ടറുടെ മൊഴിയുണ്ട്. രക്തപരിശോധനയ്ക്കു സാംപിൾ നൽകാൻ ശ്രീറാം മടി കാണിച്ചതായി ആശുപത്രി ജീവനക്കാരുടെ മൊഴിയുമുണ്ട്. സംഭവശേഷം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ പരിശോധന വൈകിപ്പിക്കാൻ ശ്രമിച്ചതു തെളിവു നശിപ്പിക്കാൻ വേണ്ടിയാണ്. സാഹചര്യം വിലയിരുത്തുന്നതിൽ കീഴ്ക്കോടതി പരാജയപ്പെട്ടു. നരഹത്യാ കുറ്റത്തിനു പ്രതിയെ വിചാരണയ്ക്കു വിടണമായിരുന്നുവെന്നും സർക്കാർ വ്യക്തമാക്കി.
English Summary: KM Basheer murder case: Government against Sriram Venkitaraman