ലഹരിമരുന്ന് നൽകി പീഡനം: ഒരു പ്രതി കൂടി അറസ്റ്റിൽ
Mail This Article
ചാത്തന്നൂർ (കൊല്ലം) ∙ ഒറ്റപ്പാലം സ്വദേശിയായ പതിനേഴുകാരിയെ പാരിപ്പള്ളിയിൽ എത്തിച്ചു പീഡിപ്പിച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. ആറ്റിങ്ങൽ അവനവൻചേരി വിളയിൽ വീട്ടിൽ അഖിൽ (28) ആണ് അറസ്റ്റിലായത്. മണമ്പൂരിനു സമീപം വിജനമായ റബർ എസ്റ്റേറ്റിലെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ അഖിലിനെ ചാത്തന്നൂർ എസിപി ബി.ഗോപകുമാർ, പാരിപ്പള്ളി ഇൻസ്പെക്ടർ എ.അൽജബ്ബാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടുകയായിരുന്നു. പീഡനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് അഖിലെന്നു പൊലീസ് പറഞ്ഞു.
കേസിലെ മുഖ്യപ്രതി തൃശൂർ ഇരിങ്ങാലക്കുട കല്ലേറ്റുംകര അപാദൻ ഹൗസിൽ ഡോണൽ വിൽസനാണ് (25) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഖിലിനു കൈമാറിയതെന്ന് പൊലീസ് പറയുന്നു. പാരിപ്പള്ളി എഴിപ്പുറത്തിനു സമീപം ചെരിപ്പ് ഗോഡൗണായി പ്രവർത്തിക്കുന്ന വീട്ടിൽ വച്ചു ജൂലൈ അവസാനമാണ് കൈമാറ്റം നടന്നത്. മദ്യവും ലഹരിമരുന്നും നൽകിയ ശേഷമായിരുന്നു പീഡനം. ബ്യൂട്ടിപാർലറിൽ കൊണ്ടു പോകുന്നതിനിടെ ഓഗസ്റ്റ് 3നു തിരുവനന്തപുരത്തെ മാളിൽ പെൺകുട്ടിയെ സംശയാസ്പദമായി പൊലീസ് കണ്ടെത്തുകയായിരുന്നു.
പിടിയിലായ അഖിൽ സെക്സ് റാക്കറ്റുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ്. പാരിപ്പള്ളി സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ മുഖ്യപ്രതി ഉൾപ്പെടെ ഇതോടെ 4 പേർ അറസ്റ്റിലായി. ഒരാൾ ഒളിവിലാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഡോണൽ വിൽസൻ എറണാകുളം ബസ് സ്റ്റാൻഡിൽ വച്ചു പരിചയപ്പെടുകയും സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലെ ഹോം സ്റ്റേ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ എത്തിച്ചു രാസലഹരി നൽകി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. വിവിധ സ്റ്റേഷനുകളിലായി 14 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
English Summary: One More Arrest in Rape Case