മൃതദേഹവുമായി പോയ ആംബുലൻസിന് നേരെ വെടിവയ്പ്
Mail This Article
പട്ന ∙ കോഴിക്കോട്ടു നിന്ന് ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹവുമായി ബിഹാറിലേക്കു വരികയായിരുന്ന ആംബുലൻസിനു നേരെ മധ്യപ്രദേശിലെ റേവയിൽ വച്ച് അജ്ഞാതർ വെടിയുതിർത്തു. കോഴിക്കോട് ഫറോക്കിൽ ട്രെയിൻ തട്ടിമരിച്ച ബിഹാർ പുർണിയ സ്വദേശി അൻവറുൾ ഹഖിന്റെ (20) മൃതദേഹവുമായി പോകുകയായിരുന്നു ആംബുലൻസ്.
ഇന്നലെ രാവിലെ 11 ന് ശേഷം ദേശീയപാതയിൽ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു ആക്രമണം. ആംബുലൻസിന്റെ മുന്നിലുള്ള ചില്ലു തകർന്നെങ്കിലും ഡ്രൈവർ നിർത്താതെ ഓടിച്ചു പോയി. 20 കിലോമീറ്ററോളം പിന്നിട്ട് ജനവാസമുള്ള സ്ഥലത്തെത്തിയാണ് ആംബുലൻസ് നിർത്തിയത്. പൊലീസിൽ പരാതിപ്പെട്ടെങ്കിലും സ്റ്റേഷൻ പരിധിയിലല്ലെന്ന കാരണത്താൽ കേസെടുക്കാൻ തയാറായില്ല.
കോഴിക്കോട് സ്വദേശികളായ 2 ഡ്രൈവർമാരാണ് ആംബുലൻസിലുള്ളത്. പന്നിയങ്കര വാകേരി പറമ്പ് സജിത മൻസിലിൽ ടി.ഫഹദും മാത്തറ എംജി.നഗർ ശങ്കരോത്ത് ഹൗസിൽ സി.രാഹുലും. എയർഗൺ ഉപയോഗിച്ചാണ് വെടിയുതിർത്തതെന്നു കരുതുന്നു. തകർന്ന ചില്ലുകൾ നീക്കം ചെയ്തെങ്കിലും പകരം ചില്ല് ലഭിച്ചിട്ടില്ല. ഇത് ഇല്ലാതെ യാത്ര തുടരുകയാണ് ഡ്രൈവർമാർ.
സംഭവമറിഞ്ഞ ലോക്താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ ഓഫിസുമായി ബന്ധപ്പെട്ടു. രാത്രിയോടെ ബിഹാർ അതിർത്തി മുതൽ വാഹനത്തിനു പൊലീസ് സുരക്ഷ ഒരുക്കും.
English Summary: Ambulance Attacked in Jabalpur