ADVERTISEMENT

ന്യൂഡൽഹി ∙ എൻ‌റിക്ക ലെക്സി കടൽക്കൊലക്കേസിൽ ബോട്ടുടമയ്ക്കുള്ള നഷ്ടപരിഹാരത്തുകയിൽനിന്ന് 5 ലക്ഷം രൂപ വീതം പരുക്കേറ്റ മത്സ്യത്തൊഴിലാളികൾക്കു നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. പരുക്കേറ്റ തങ്ങൾക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി ബോട്ടിലുണ്ടായിരുന്ന 9 മത്സ്യത്തൊഴിലാളികൾ നൽകിയ ഹർജിയിലാണ് ജഡ്ജിമാരായ എം.ആർ.ഷാ, എം.എം.സുന്ദരേശ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. ഇതനുസരിച്ച്, സെന്റ് ആന്റണീസ് ബോട്ടുടമ തമിഴ്നാട് സ്വദേശി ഫ്രെഡി ജോൺ ബോസ്കോയുടെ നഷ്ടപരിഹാരത്തുക 2 കോടി രൂപയിൽനിന്ന് 1.55 കോടിയായി കുറയും. മത്സ്യത്തൊഴിലാളികളുടെ അപേക്ഷയിൽ തീർപ്പാകുന്നതു വരെ തുക കൈമാറുന്നത് സുപ്രീം കോടതി ത‍‍ടഞ്ഞിരുന്നു.

2012 ൽ ഇറ്റാലിയൻ നാവികർ വെടിവച്ചുകൊന്ന 2 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും ബോട്ടുടമയ്ക്കുമായി നഷ്ടപരിഹാരത്തുകയായ 10 കോടി രൂപ വീതിച്ചുനൽകാൻ കേരള ഹൈക്കോടതിയോട് ജൂൺ 15ലെ ഉത്തരവിൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു. മരിച്ച കൊല്ലം മൂതാക്കര സ്വദേശി ജലസ്‌റ്റിൻ, തിരുവനന്തപുരം കളിയാക്കാവിള സ്വദേശി അജീഷ് പിങ്കി എന്നിവരുടെ കുടുംബങ്ങൾക്ക് 4 കോടി രൂപ വീതം നൽകി. ബോട്ടുടമയ്ക്ക് അനുവദിച്ച ബാക്കി 2 കോടിയിലാണ് അവകാശവാദം ഉയർന്നത്. 2 കോടി തുല്യമായി വീതിച്ച് ബോട്ടുടമയ്ക്കും തങ്ങൾക്കും 20 ലക്ഷം രൂപ വീതം നൽകണമെന്നായിരുന്നു 9 മത്സ്യത്തൊഴിലാളികളുടെയും ആവശ്യം. ഇതു കോടതി അംഗീകരിച്ചില്ല. 

English Summary: Italian marines case, Supreme court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com