ADVERTISEMENT

വിഴിഞ്ഞം (തിരുവനന്തപുരം) ∙ തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അന‍ുക‍ൂലിക്കുന്നവരും തമ്മിലുള്ള സംഘർഷം കയ്യാങ്കളിയിലും കല്ലേറിലുമെത്തി. മത്സ്യത്തൊഴിലാളികളുടെ തുറമുഖവിരുദ്ധ സമരത്തിന്റെ 130–ാം ദിവസമായ ഇന്നലെ രാവിലെ പത്തരയോടെ മുല്ലൂരിലെ തുറമുഖ കവാടത്തിലേക്ക് ഇരുപതോളം ലോറികളിൽ നിർമാണത്തിനുള്ള പാറക്കല്ലുകൾ എത്തിയതോടെയാണു സംഘർഷത്തിനു തുടക്കമായത്.

വിഴിഞ്ഞത്ത് തുറമുഖവിരുദ്ധ സമരസമിതി പ്രവർത്തകരും തുറമുഖം വേണമെന്ന് ആവശ്യപ്പെടുന്ന നാട്ടുകാരും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് സമരസമിതി പ്രവർത്തകരെ പൊലീസ് തടഞ്ഞപ്പോൾ. ചിത്രം: മനോരമ
വിഴിഞ്ഞത്ത് തുറമുഖവിരുദ്ധ സമരസമിതി പ്രവർത്തകരും തുറമുഖം വേണമെന്ന് ആവശ്യപ്പെടുന്ന നാട്ടുകാരും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് സമരസമിതി പ്രവർത്തകരെ പൊലീസ് തടഞ്ഞപ്പോൾ. ചിത്രം: മനോരമ

തുറമുഖവിരുദ്ധ സമരക്കാർ ലോറി തടഞ്ഞു. പൊലീസ് ഇടപെട്ടെങ്കിലും സമരക്കാർ വഴങ്ങിയില്ല. ഇതിനിടെ, മറ്റു സ്ഥലങ്ങളിൽനിന്ന് സമരവേദിയിലേക്ക് വൈദികരും കന്യാസ്ത്രീകളും ഉൾപ്പെടെ സംഘങ്ങൾ എത്തിയ വാഹനങ്ങൾ തുറമുഖ നിർമാണ അനുകൂലികൾ തടഞ്ഞു. പുറത്തുനിന്നുള്ളവരെ തുറമുഖവിരുദ്ധ സമരവേദിയിലേക്കു കടത്തി വിടില്ലെന്നായിരുന്നു അവരുടെ നിലപാട്. പിന്നീട് വൈദികർ പൊലീസ് സംരക്ഷണയിൽ സമര വേദിയിലെത്തി.

vizhinjam-protest-26-111
വിഴിഞ്ഞം തുറമുഖ നിർമാണ പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്ന പൊലീസ് സംഘം

സംഘർഷം തുടരുമ്പോൾ, തുറമുഖ അനുകൂല സമരസമിതിയുടെ സമരപ്പന്തലിൽനിന്ന് കല്ലേറുണ്ടായെന്ന് വിരുദ്ധ സമരക്കാർ ആരോപിച്ചു. തുടർന്ന്, ചേരിതിരിഞ്ഞ് ഇരുവിഭാഗവും കല്ലെറിഞ്ഞു. പിന്നാലെ, അനുകൂല സമരക്കാരെ വിരുദ്ധ സമരക്കാർ കല്ലെറിഞ്ഞ് പന്തലിൽനിന്ന് ഓടിച്ച ശേഷം പന്തൽ തകർത്തു. കസേരകളും ബാനറുകളും കൊടികളും നശിപ്പിച്ചു.

തുറമുഖ അനുകൂലികളെന്നാരോപിച്ച് ചിലരുടെ വീടുകൾക്കു നേരെയും കല്ലേറും ആക്രമണ ശ്രമവുമുണ്ടായി. രണ്ടു വീടുകളുടെ ജനാല തകർന്നു. കൂടുതൽ വീടുകളിൽ ആക്രമണം നടത്താനുള്ള ശ്രമം സമരനേതാക്കളും വൈദികരും ചേർന്ന് തടഞ്ഞു. തുറമുഖവിരുദ്ധ സമരസമിതിയിലെ 16 പേർക്കും അനുകൂല സമര സമിതിയിലെ 4 പേർക്കും പരുക്കേറ്റെന്ന് അതതു വിഭാഗങ്ങൾ അറിയിച്ചു. വൈകിട്ട് ഒല്ലൂർ പനവിള പാൽ സൊസൈറ്റിക്കു മുന്നിലൂടെ പോയ തുറമുഖവിരുദ്ധ സമര സമിതി പ്രവർത്തകരായ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി.

സെമിനാറുമായി സർക്കാർ; തരൂരിനും ക്ഷണം

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെയുള്ള സമരംമൂലം പദ്ധതി നിർമാണം തുടരാനാകാത്ത സാഹചര്യത്തിൽ തുറമുഖത്തിന്റെ സാധ്യതകൾ ചർച്ച ചെയ്യാൻ 29നു സർക്കാർ സെമിനാർ സംഘടിപ്പിക്കുന്നു.‘എക്സ്പേർട്ട് സമ്മിറ്റ്’ എന്ന പേരിൽ മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടകൻ മുഖ്യമന്ത്രി പിണറായി വിജയനാണ്. സെമിനാറിൽ ഇടതു രാഷ്ട്രീയക്കാർക്കു പുറമേ ശശി തരൂരിനു മാത്രമാണു ക്ഷണം.

∙ ‘വിഴിഞ്ഞം തുറമുഖ നിർമാണം തടയാൻ ചിലർ മനഃപൂർവം സംഘർഷം സൃഷ്ടിക്കുകയാണ്. രാജ്യശ്രദ്ധ പിടിച്ചുപറ്റാനാണ് സമരസമിതി ശ്രമിക്കുന്നത്. സമരസമിതിയിൽ രണ്ടഭിപ്രായം ഉള്ളതിനാലാണ് പ്രശ്നപരിഹാരം ഉണ്ടാകാത്തത്.’ – മന്ത്രി വി.ശിവൻകുട്ടി

English Summary: Protest at Vizhinjam as Port Construction Restarts

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com