ഒന്നാം പാപ്പാൻ കുത്തേറ്റ് മരിച്ചു; രണ്ടാം പാപ്പാൻ അറസ്റ്റിൽ
Mail This Article
മൂന്നാർ ∙ ആന സഫാരി കേന്ദ്രത്തിൽ പാപ്പാന്മാർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടയിൽ ഒന്നാം പാപ്പാൻ കത്തിക്കുത്തേറ്റു മരിച്ചു; രണ്ടാം പാപ്പാൻ അറസ്റ്റിലായി. തൃശൂർ പെരുവല്ലൂർ വടിയിരി വീട്ടിൽ വിമൽ വിശ്വനാഥൻ (31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തൃശൂർ പ്ലാക്കൽ കുടപ്പള്ളിൽ വീട്ടിൽ കെ.എസ്.മണികണ്ഠൻ (29) ആണ് അറസ്റ്റിലായത്. രണ്ടു പേരും മാട്ടുപ്പെട്ടി കൊരണ്ടക്കാടുള്ള കാർമലഗിരി ആന സഫാരി കേന്ദ്രത്തിലെ ആനപ്പാപ്പാന്മാരാണ്. ഇന്നലെ രാവിലെ ഏഴിനാണു സംഭവം.
ആനയെ കുളിപ്പിക്കുന്നതിനായി കൊണ്ടുപോകുന്നതിനിടെയുണ്ടായ വാക്കുതർക്കമാണു കൊലപാതകത്തിനു കാരണമെന്നാണു പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കഴുത്തിൽ ഒന്നിലധികം കുത്തുകളേറ്റ വിമൽ ഓടി സഫാരി കേന്ദ്രത്തിലെ ഓഫിസ് മുറിക്കരികിലെത്തി വീഴുകയായിരുന്നു. മണികണ്ഠനെ സഫാരി കേന്ദ്രത്തിലെ മറ്റു ജീവനക്കാർ ചേർന്നാണ് പിടികൂടി പൊലീസിനു കൈമാറിയത്.
മണികണ്ഠൻ കൊലപാതകം ഉൾപ്പെടെയുള്ള വിവിധ കേസുകളിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.പെരുവല്ലൂർ കൂത്താട്ടിൽ ക്ഷേത്രത്തിനു സമീപം വടിയിരി വിശ്വനാഥന്റെയും പരേതയായ മല്ലികയുടെയും മകനാണ് മരിച്ച വിമൽ. 15 വർഷമായി പാപ്പാനാണ്. 6 മാസം മുൻപാണ് ഇടുക്കിയിലെത്തിയത്. മൂന്നാർ ഡിവൈഎസ്പി കെ.ആർ.മനോജിന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ മനേഷ് കെ.പൗലോസിനാണ് അന്വേഷണച്ചുമതല.
English Summary: Thrissur native man arrested in murder case