ADVERTISEMENT

തൃശൂർ ∙ കേരള കാർഷിക സർവകലാശാലയിൽ സിപിഎം അനുകൂല ജീവനക്കാർ ഒന്നരമാസത്തിലേറെയായി നടത്തുന്ന സമരത്തെക്കുറിച്ച് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റിപ്പോർട്ട് തേടി. സമരം അവസാനിപ്പിക്കാൻ സർക്കാരോ മന്ത്രിമാരോ ഇടപെടുന്നില്ലെന്ന ആരോപണം നിലനിൽക്കെയാണ് ഗവർണറുടെ നടപടി.

സമരം ചെയ്യുന്നവരുടെ വിവരവും ചാ‍ൻസലർ ആവശ്യപ്പെട്ടതോടെ സർവകലാശാലയിൽ ഇതിന്റെ വിവര ശേഖരണം തുടങ്ങി. വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന അഗ്രികൾചർ പ്രൊഡക്‌ഷൻ കമ്മിഷണർ ഇഷിത റോയിയോടാണു റിപ്പോർട്ട് തേടിയത്. സർവകലാശാലയുടെ വിവിധ ജില്ലകളിലെ ഓഫിസുകളിൽനിന്നു പലരും അവധിയെടുക്കാതെ സമരത്തിനെത്തുന്നുവെന്ന് ആരോപണവുമുണ്ട്. 

university-newspaper-cutting

സിപിഎം അനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.വി. ഡെന്നിയെ മുൻ വൈസ് ചാൻസലർ ആർ.ചന്ദ്രബാബു തരം താഴ്ത്തിയതിനെതിരെയാണു സമരം. രമ്യ ഹരിദാസ് എംപിയെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ് ഇട്ടു എന്ന കാരണം കാണിച്ചാണ് ഡെന്നിക്കെതിരെ ഒക്ടോബർ 3ന് നടപടിയെടുത്തത്. അസിസ്റ്റന്റ് റജിസ്ട്രാർ തസ്തികയിൽ നിന്ന് 2 ഗ്രേഡ് താഴ്ത്തി സെക്‌ഷൻ ഓഫിസറാക്കിയത് അസാധാരണ നടപടിയാണ്.

സിപിഎം സമരം സിപിഐക്കെതിരെ

സർവകലാശാലയിൽ 48 ദിവസമായി നടക്കുന്ന സമരത്തിൽ സിപിഎം, സിപിഐ സർവീസ് സംഘടനകൾ തമ്മിലുള്ള ചേരിപ്പോരും പ്രധാന ഘടകമാണ്. സിപിഐയുടെ നേതൃത്വത്തിൽ നടക്കുന്ന സ്വജനപക്ഷപാത നിയമനങ്ങൾക്കും ഇൻചാർജ് ഭരണത്തിനുമെതിരെ പ്രതികരിച്ചതിനുള്ള പകപോക്കലാണ് തരംതാഴ്ത്തലെന്നാണു സിപിഎം സംഘടനകൾ ആരോപിക്കുന്നത്. മുൻ വൈസ് ചാൻസലർ നടത്തിയ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും രാഷ്ട്രീയപ്രേരിതവും സിപിഐയുടെ നിർദേശപ്രകാരവുമാണെന്ന് ഡെന്നി ആരോപിച്ചിരുന്നു. 

സിപിഐ മന്ത്രി കെ.രാജൻ, സർവകലാശാലാ ആസ്ഥാനമായ മണ്ണുത്തി ഉൾപെടുന്ന ഒല്ലൂർ മണ്ഡലത്തിലെ എംഎൽഎയാണ്. അദ്ദേഹത്തിന്റെ പിന്തുണയോടെ സർവകലാശാലയിലെ സിപിഎം സംഘടനകളെ തകർക്കുന്നതിനും സിപിഐ സംഘടനകൾ വളർത്തുന്നതിനും ശ്രമം നടക്കുന്നതായി സമരക്കാർ ആരോപിക്കുന്നു. 

English Summary: Governor Arif Mohammad Khan seeks report regarding Kerala Agricultural University strike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com