‘കത്തെഴുതിയിട്ടില്ല; കത്ത് കൃത്രിമമായി തയാറാക്കിയതിന് പിന്നിൽ രാഷ്ട്രീയ വൈരം’: ഓംബുഡ്സ്മാന് മേയറുടെ മറുപടി
Mail This Article
തിരുവനന്തപുരം ∙ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്നും പാർട്ടി പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തെഴുതിയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ തനിക്കെതിരായ പരാതി തള്ളണമെന്നും അഭ്യർഥിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാന് മേയർ ആര്യ രാജേന്ദ്രൻ മറുപടി നൽകി. രാഷ്ട്രീയവൈരം മൂലമാണ് കത്തു കൃത്രിമമായി തയാറാക്കി പ്രചരിപ്പിച്ചത്. കോർപറേഷനെ ഇകഴ്ത്തി കാട്ടാൻ വേണ്ടിയായിരുന്നു ഇതെന്നും മറുപടിയിൽ പറയുന്നു.
ഊഹാപോഹം വച്ചാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർ ഷാ പാലോട് തനിക്കെതിരെ പരാതി നൽകിയത്. സുധീർ കോർപറേഷൻ പരിധിയിൽ അല്ല താമസിക്കുന്നത്. പ്രചരിക്കുന്ന കത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതി ഈ മാസം ഒന്നിന് എന്നാണ്. എന്നാൽ ഈ സമയം താൻ ഡൽഹിയിലായിരുന്നു.
വിമാനയാത്ര ടിക്കറ്റിന്റെയും ക്രൈംബ്രാഞ്ച് എഫ്ഐആറിന്റെയും പകർപ്പുകളും മേയറുടെ മറുപടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുധീറിന്റെ പരാതിയിൽ കഴിഞ്ഞ ദിവസം കോർപറേഷൻ സെക്രട്ടറിയും മറുപടി നൽകിയിരുന്നു. അടുത്ത മാസം 2 ന് ഓൺലൈൻ സിറ്റിങ്ങിൽ മേയറും സെക്രട്ടറിയും പങ്കെടുക്കണമെന്നു ഓംബുഡ്സ്മാൻ നിർദേശിച്ചിട്ടുണ്ട്. മേയർ സത്യപ്രതിജ്ഞാ ലംഘനവും അധികാരദുർവിനിയോഗവും നടത്തിയെന്നാരോപിച്ചാണു സുധീർ ഓംബുഡ്സ്മാനു പരാതി നൽകിയത്. തുടരന്വേഷണത്തിന്റെ ഭാഗമായി ഇന്നലെയും ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുപ്പ് തുടർന്നു.
English Summary: Letter Row: Mayor Arya Rajendran give explanation to Ombudsman