ADVERTISEMENT

കട്ടപ്പന ∙ നാരകക്കാനം പള്ളിക്കവല കുമ്പിടിയാമാക്കൽ ചിന്നമ്മ(64)യെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം അപകടമരണമാണെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ചിന്നമ്മയുടെ അയൽവാസിയും പൊതുപ്രവർത്തകനുമായ വെട്ടിയാങ്കൽ തോമസ് വർഗീസ് (സജി-54) ആണ് അറസ്റ്റിലായത്. ആദ്യം ഗ്യാസ് പൊട്ടിത്തെറിച്ച അപകടമരണമാണെന്നു കരുതിയെങ്കിലും പിന്നീടു നടന്ന അന്വേഷണത്തിൽ കൊലപാതകമാണെന്നു തെളിഞ്ഞു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് 48 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി.സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ:

23ന് ഉച്ചയ്ക്കു പന്ത്രണ്ടരയോടെ പ്രതി ചിന്നമ്മയുടെ വീട്ടിലെത്തി കുടിക്കാ‍ൻ വെള്ളം ചോദിച്ചു. വസ്ത്രം കഴുകിക്കൊണ്ടിരുന്ന ചിന്നമ്മ വെള്ളം എടുക്കാൻ വീട്ടിലേക്കു കയറിയപ്പോൾ പിന്നാലെയെത്തിയ ഇയാൾ പലക കൊണ്ടു തലയ്ക്കടിച്ചു. പരുക്കേറ്റതോടെ ചിന്നമ്മ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കരാട്ടെ ബ്ലാക്ക്ബെൽറ്റുകാരനായ പ്രതി അടിക്കുകയും അരിവാൾ ഉപയോഗിച്ചു പലയിടങ്ങളിലായി വെട്ടുകയും ചെയ്തു. ഇതോടെ ചിന്നമ്മ ബോധമറ്റുവീണു. ചിന്നമ്മ ധരിച്ചിരുന്ന മാലയും വളകളും ഉൾപ്പെടെ 4 പവൻ സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം മറ്റൊരു മുറിയിൽ നിന്നു വസ്ത്രങ്ങൾ എടുത്തുകൊണ്ടുവന്നു ദേഹത്തിട്ടു പാചകവാതക സിലിണ്ടറിന്റെ ഹോസ് മുറിച്ചു കത്തിച്ചു. 

അന്നു തന്നെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തി ലഭിച്ച 1,25,000 രൂപയുമായി നാടു വിടാൻ ശ്രമിക്കുന്നതിനിടെ തമിഴ്‌നാട്ടിലെ കമ്പത്തു നിന്ന് ഇന്നലെ പുലർച്ചെ പ്രത്യേക അന്വേഷണസംഘം ഇയാളെ പിടികൂടി. ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിന്റെ നേതൃത്വത്തിൽ കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്‌മോൻ, എസ്എച്ച്ഒമാരായ എ.അജിത്ത്, വിശാൽ ജോൺസൻ, വി.എസ്.നവാസ്, ബി.എസ്.ബിനു, എസ്‌ഐമാരായ സജിമോൻ ജോസഫ്, അഗസ്റ്റിൻ, ബെന്നി ബേബി, കെ.എം.ബാബു എന്നിവർ ഉൾപ്പെട്ട 25 അംഗ സംഘമാണു പ്രതിയെ പിടികൂടിയത്.

English Summary : Thomas Varghese arrested for Killing Chinnamma mercilessly 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com