റേഷൻ കമ്മിഷൻ കുടിശിക: വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും
Mail This Article
തിരുവനന്തപുരം ∙ കോവിഡ് കാലത്തും തുടർന്നും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത ഇനത്തിൽ റേഷൻ വ്യാപാരികൾക്കു കമ്മിഷൻ കുടിശിക നൽകാനുള്ള ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകിയേക്കും. ഡിസംബർ 23നകം കമ്മിഷൻ കുടിശിക വിതരണം ചെയ്തില്ലെങ്കിൽ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടു ഹാജരാകേണ്ടി വരുമെന്നാണു ഹൈക്കോടതി വ്യക്തമാക്കിയത്.
കുടിശിക നൽകാൻ ഫെബ്രുവരിയിൽ ഉത്തരവിട്ടിട്ടും നടപ്പാക്കാത്തതിന് എതിരെ വ്യാപാരികളുടെ സംഘടന നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേ ആയിരുന്നു ഹൈക്കോടതിയുടെ അന്ത്യശാസനം. സൗജന്യ ഭക്ഷ്യക്കിറ്റിന് 7 രൂപ നിരക്കിലും ഓണക്കിറ്റിന് 5 രൂപ നിരക്കിലും കമ്മിഷൻ നൽകാനായിരുന്നു നിർദേശം. റേഷൻ ഡീലർമാർക്ക് കമ്മിഷൻ നൽകാൻ ഇപ്പോൾ തന്നെ 300 മുതൽ 350 കോടി രൂപ വരെ വർഷം ചെലവിടുന്നതായാണു ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കണക്ക്.
കോവിഡ് കാലത്തിനു മുൻപ് 170 കോടി രൂപ വരെയായിരുന്ന കമ്മിഷൻ ചെലവാണ് കുതിച്ചുയർന്നത്. ഇതിനു കാരണം കേന്ദ്രം പിഎംജികെഎവൈ പദ്ധതി വഴി നൽകുന്ന ഭക്ഷ്യ ധാന്യങ്ങൾക്കും കമ്മിഷൻ നൽകാൻ തുടങ്ങിയതാണ്. സാധാരണ കമ്മിഷൻ നൽകാൻ തന്നെ ബജറ്റിൽ പണം തികയാത്ത സാഹചര്യത്തിൽ, കിറ്റ് നൽകിയ ഇനത്തിൽ കമ്മിഷൻ കുടിശിക നൽകിയാൽ സർക്കാരിനു വൻ ബാധ്യത ആകുമെന്നാണു വിലയിരുത്തൽ.
English Summary: Government to give appeal against high court verdict on ration commission arrears