കരുവന്നൂർ മോഡൽ കുട്ടനെല്ലൂരിലും; ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു
Mail This Article
കുട്ടനെല്ലൂർ (തൃശൂർ) ∙ വായ്പ വിതരണത്തിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് എൽഡിഎഫ് നിയന്ത്രണത്തിലുള്ള കുട്ടനെല്ലൂർ സഹകരണ ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി.
സഹകരണ സംഘം ജോയിന്റ് റജിസ്ട്രാർ എം. ശബരീദാസനാണ് നടപടിയെടുത്തത്. ഇന്നലെ രാവിലെ സഹകരണ സംഘം സീനിയർ ഇൻസ്പെക്ടർ പി.ബി. പവിത്രൻ അഡ്മിനിസ്ട്രേറ്ററുടെ ചുമതല ഏറ്റെടുത്തു.
ഭരണസമിതിയിലെ അംഗങ്ങൾക്കും പാർട്ടി നേതാക്കൾക്കും വഴിവിട്ട് വായ്പ നൽകിയെന്ന ആരോപണം ശരിവയ്ക്കുന്ന രേഖകളെ അടിസ്ഥാനമാക്കിയാണ് സഹകരണ റജിസ്ട്രാറുടെ നടപടിയെന്നാണ് വിവരം. പരമാവധി 10 ലക്ഷം രൂപ നൽകാവുന്ന വായ്പയ്ക്ക് 30 ലക്ഷം നൽകിയതടക്കമുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ട്.
ബാങ്കിന്റെ ദൈനംദിന നടപടികൾക്കു ചെലവിന്റെ പത്തിരട്ടിയിലധികം തുക എഴുതിയെടുത്തതായും പറയുന്നു. 10 വർഷത്തിനിടെ ഇങ്ങനെ വൻ തുക ബാങ്കിനു നഷ്ടപ്പെട്ടു. ബാങ്ക് സാമ്പത്തികമായി മികച്ച നിലയിലായതിനാൽ ഈ ധൂർത്തും ക്രമക്കേടും നിലവിൽ നിക്ഷേപകരെ ബാധിക്കില്ലെന്നാണു വിലയിരുത്തൽ. അടുത്ത വർഷം ബാങ്കിൽ നടത്താനുള്ള 6 നിയമനങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് ക്രമക്കേടുകൾ ഇപ്പോൾ പുറത്തു വരാൻ കാരണമെന്ന് ഒരു കൂട്ടർ പറയുന്നു. പാർട്ടിയിലെ ഒരു വിഭാഗം തന്നെയാണ് പരാതിയുമായി റജിസ്ട്രാറെ സമീപിച്ചതെന്നാണു സൂചന.
പിരിച്ചുവിട്ട ഭരണസമിതിയിൽ 10 അംഗങ്ങൾ സിപിഎമ്മിൽ നിന്നുള്ളവരും ശേഷിച്ച 3 പേർ ഘടകകക്ഷികളിൽ നിന്നുള്ളവരുമാണ്. 6 മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതി ചുമതലയേൽക്കണമെന്നാണു നിർദേശം.
നിലവിലെ ഭരണ സമിതിയുടെ കാലാവധി ജനുവരിയിൽ അവസാനിക്കാനിരിക്കെയാണു പിരിച്ചുവിടൽ. സമാന രീതിയിലുണ്ടായ ക്രമക്കേട് കരുവന്നൂർ സഹകരണ ബാങ്കിനെ വൻ പ്രതിസന്ധിയിലാക്കിയിരുന്നു.
English Summary: Kuttanellur bank scam