ADVERTISEMENT

കൊച്ചി ∙ മലബാർ സിമന്റ്സിലെ മുൻ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയാണെന്നു കുറ്റപത്രം നൽകിയ സിബിഐയെ കണക്കിനു വിമർശിച്ചു ഹൈക്കോടതി. കൊലപാതകക്കുറ്റവും പ്രതികളുടെ പങ്കും ആരോപണത്തിൽ നിന്ന് ഒഴിവാക്കാൻ മനഃപൂർവം സിബിഐ ശ്രമിച്ചെന്നതു വ്യക്തമാണെന്നു പറഞ്ഞ ജസ്റ്റിസ് പി.സോമരാജൻ അന്വേഷണം 4 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദേശിച്ചു. ഈ കേസിലെ അന്വേഷണം മുൻനിര അന്വേഷണ ഏജൻസിയെന്ന സിബിഐയുടെ കീർത്തിയെ കളങ്കപ്പെടുത്തുന്നതാണെന്നു കുറ്റപ്പെടുത്തി.

വിഷയം സിബിഐ ഡയറക്ടർ വേണ്ട ഗൗരവത്തോടെയും ജാഗ്രതയോടും എടുക്കാനും വൈദഗ്ധ്യമുള്ള മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ പുതിയ അന്വേഷണസംഘത്തെ നിയമിക്കാനും നിർദേശിച്ചു. കൃത്യവിലോപം കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും കോടതി നിർദേശിച്ചു. ശശീന്ദ്രന്റെയും എട്ടും പത്തും വയസ്സുള്ള രണ്ടു മക്കളുടെയും മരണം ആത്മഹത്യയാണെന്ന സിബിഐയുടെ കുറ്റപത്രം തള്ളണമെന്ന ഹർജി എറണാകുളം സിജെഎം കോടതി നിരസിച്ചതിനെതിരെ സഹോദരൻ ഡോ.വി.സനൽകുമാറും ക്രൈം എഡിറ്റർ ടി.പി.നന്ദകുമാറും നൽകിയ ഹർജികളിലാണു ഹൈക്കോടതി ഉത്തരവ്. സിജെഎം കോടതി ഉത്തരവു ഹൈക്കോടതി റദ്ദാക്കി.

മലബാർ സിമന്റ്സിലെ അഴിമതി സംബന്ധിച്ച 3 വിജിലൻസ് കേസുകളുടെ കുറ്റപത്രം തൃശൂർ വിജിലൻസ് കോടതിയിൽ മൂന്നുദിവസത്തിനു ശേഷം നൽകാനിരിക്കെയാണു 2011 ജനുവരി 24നു കേസിലെ പ്രധാന സാക്ഷി ശശീന്ദ്രന്റെയും മക്കളായ വിവേകിന്റെയും വ്യാസിന്റെയും ദുരൂഹമരണം. 2013ൽ സമർപ്പിച്ച കുറ്റപത്രത്തിലെ അപാകതകൾ പരിഹരിക്കണമെന്നും വ്യവസായി വി.എം.രാധാകൃഷ്ണനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ആവശ്യപ്പെട്ടു വി.സനൽകുമാർ കോടതിയെ സമീപിച്ചിരുന്നു. സിബിഐ നൽകിയ അന്തിമ റിപ്പോർട്ട് കോടതി 2013 ഒക്ടോബർ 26നു തള്ളിയിരുന്നു.

പീഡനത്തെയും ഭീഷണിയെയും തുടർന്നു ജോലി രാജിവച്ച ശശീന്ദ്രൻ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തെന്നാണു സിബിഐ കണ്ടെത്തിയത്. എന്നാൽ, ശശീന്ദ്രന്റെ ദേഹത്തു കണ്ട 9 മുറിവുകൾ സംബന്ധിച്ചു കൃത്യമായ വിശദീകരണമില്ല എന്നതുൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്തിമ റിപ്പോർട്ട് നേരത്തേ തള്ളിയത്. ഇതുകൂടാതെ പ്രതികൾക്കെതിരെ സാഹചര്യത്തെളിവുകൾ മാത്രമേയുള്ളൂയെന്നും കുറ്റങ്ങളിൽ വെള്ളം ചേർക്കാനാണു സിബിഐ ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞിരുന്നു. സപ്ലിമെന്ററി റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ അന്വേഷിക്കുകയോ സിബിഐ തൃപ്തികരമായി വിശദീകരിക്കുകയോ ചെയ്തില്ലെന്നു ഹൈക്കോടതി പറഞ്ഞു.

മകൻ കുട്ടികളെ കെ‍ാന്ന് ആത്മഹത്യ ചെയ്യില്ലെന്ന് ഉറച്ചു വിശ്വസിച്ചു സംഭവത്തിൽ സമഗ്രാന്വേഷണത്തിനായി രംഗത്തിറങ്ങിയ ശശീന്ദ്രന്റെ പിതാവ് കെ.വേലായുധനും അമ്മ മാലതിയും ശശീന്ദ്രന്റെ ഭാര്യ ടീനയും പിന്നീടു മരിച്ചു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനു ശക്തി പകരുന്നതാണു ഹൈക്കോടതി വിധിയെന്നു ശശീന്ദ്രന്റെ സഹേ‍ാദരൻ ഡോ.വി.സനൽകുമാർ പറഞ്ഞു.

English Summary: High Court orders to reinvestigate Malabar Cements Sasindran death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com