ADVERTISEMENT

കൊച്ചി ∙ സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലറുടെ ചുമതല ഡോ.സിസ തോമസിനു നൽകിയ ഗവർണറുടെ നടപടിക്കെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഗവർണർ നിയമിച്ചയാൾ ചുമതലയേൽക്കുന്നതുപോലും തടസ്സപ്പെടുത്താൻ ഇടത് അധ്യാപക, വിദ്യാർഥി, സർവീസ് സംഘടനകൾ ശ്രമിക്കുകയും ജോലിയിൽ നിസ്സഹകരിക്കുകയും ചെയ്യുന്നതിനിടയിലാണ് സർക്കാർ നിലപാടിനു കനത്ത തിരിച്ചടിയായി ഹൈക്കോടതിവിധി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടറായ സിസയ്ക്കു യോഗ്യതയില്ലെന്ന സർക്കാർ വാദം നിരാകരിച്ച കോടതി, ഗവർണറുടെ നടപടി ശരിവച്ചു. 

  എത്രയും വേഗം സിലക്‌ഷൻ കമ്മിറ്റി രൂപീകരിക്കാനും സാധ്യമെങ്കിൽ രണ്ടുമൂന്നുമാസത്തിനുള്ളിൽ സ്ഥിരം വിസിയെ നിയമിക്കാനും ഹൈക്കോടതി നിർദേശിച്ചു. സിലക്‌ഷൻ കമ്മിറ്റിയിലേക്കുള്ള തങ്ങളുടെ നോമിനിയെ രണ്ടാഴ്ചയ്ക്കുള്ളിൽ നിർദേശിക്കുമെന്നു യുജിസിയും ചാൻസലറും അറിയിച്ചിരുന്നു.

യുജിസി നിയമപ്രകാരം വിസിയായി നിയമിക്കപ്പെടാൻ സിസയ്ക്കു യോഗ്യതയുണ്ടെന്നു കോടതി വ്യക്തമാക്കി. വിവിധ എൻജിനീയറിങ് കോളജുകളിലെ പ്രഫസർമാരുടെ പട്ടികയിൽ സീനിയോറിറ്റിയിൽ എട്ടോ ഒൻപതോ സ്ഥാനത്താണു സിസ. പട്ടികയിലെ മറ്റ് സീനിയർ പ്രഫസർമാർ വിദൂര സ്ഥലങ്ങളിലാണു ജോലി ചെയ്യുന്നത്. അതിനാൽ, വിസിയുടെ അധികച്ചുമതല തിരുവനന്തപുരത്തു ജോലി ചെയ്യുന്ന സിസയ്ക്കു നൽകാനുള്ള ചാൻസലറുടെ തീരുമാനം നീതീകരിക്കാവുന്നതാണ്. ഒന്നാം സ്ഥാനത്തുള്ള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ചുമതലയേൽക്കാൻ വിസമ്മതിച്ചിരുന്നതായും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.

 

പുനഃപരിശോധനാ ഹർജി സപ്രീം കോടതിയിൽ

ന്യൂഡൽഹി ∙ ഡോ. എം.എസ്. രാജശ്രീയെ സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലറായി നിയമിച്ചതു റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജി നൽകി. 

2010 ലെ യുജിസി ചട്ടങ്ങൾ നി‍ർദേശക സ്വഭാവത്തോടെയുള്ളതാണെന്നും നിർബന്ധപൂർവം നടപ്പാക്കേണ്ടതല്ലെന്നും ചൂണ്ടിക്കാട്ടിയാണു ഹർജി. നേരത്തേ ഡോ. രാജശ്രീയും സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയിരുന്നു. ഒരേ വിഷയത്തിൽ കേന്ദ്ര, സംസ്ഥാന നിയമങ്ങൾ ഒരുമിച്ചു വരുമ്പോൾ കേന്ദ്രനിയമം ബാധകമാക്കണമെന്ന സുപ്രീം കോടതി നിരീക്ഷണത്തിലെ നിയമപ്രശ്നം ഉൾപ്പെടെ സ്റ്റാൻഡിങ് കൗൺസൽ ഹർഷദ് വി. ഹമീദ് വഴി നൽകിയ ഹർജിയിൽ കേരളം ചൂണ്ടിക്കാട്ടുന്നു.

രാജശ്രീയെ സുപ്രീം കോടതി പുറത്താക്കിയതിനെത്തുടർന്നാണ് സർക്കാരിന്റെ ശുപാർശകൾ തള്ളി സിസ തോമസിനു ഗവർണർ ചുമതല നൽകിയത്. 

 

വൺ, ടു, ത്രീ, ഫോർ.... തുടർച്ചയായ നാലാം തിരിച്ചടി

സർവകലാശാലകളുടെ ഭരണവുമായി ബന്ധപ്പെട്ടു ഗവർണറും സർക്കാരുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമായ ശേഷം കോടതികളിൽ നിന്നു സർക്കാരിനു ലഭിക്കുന്ന തുടർച്ചയായ നാലാമത്തെ തിരിച്ചടിയാണിത്.

 

1. സാങ്കേതിക സർവകലാശാലാ (കെടിയു) വൈസ് ചാൻസലറെ സുപ്രീം കോടതി പുറത്താക്കി (ഒക്ടോബർ 21)

 

2. ഫിഷറീസ് സർവകലാശാല (കുഫോസ്) വിസിയെ ഹൈക്കോടതി പുറത്താക്കി (നവംബർ 14). 

 

3. കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസറായി നിയമിക്കപ്പെടാൻ പ്രിയാ വർഗീസിനു യോഗ്യതയില്ലെന്നു ഹൈക്കോടതി വിധി (നവംബർ 17).

 

4. കെടിയു വിസി സ്ഥാനത്തേക്ക് ഗവർണർ നടത്തിയ നിയമനത്തിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി (നവംബർ 29). 

 

 

English Summary: Kerala High Court refuses to stay appointment of acting KTU V C

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com