ജീവനൊടുക്കിയ ഇടതു നേതാവിന്റെ ആ ആത്മഹത്യക്കുറിപ്പിലെന്ത്? പുറത്തുവിടാതെ പൊലീസ്
Mail This Article
തൃശൂർ∙ തൃശൂരിൽ 3 മാസം മുൻപു ജീവനൊടുക്കിയ ഇടതു നേതാവിന്റെ ഡയറിയിൽനിന്നു കണ്ടെടുത്ത ആത്മഹത്യക്കുറിപ്പ് വിവരാവകാശത്തിലൂടെ ആവശ്യപ്പെട്ടിട്ടും പൊലീസ് പുറത്തുവിടുന്നില്ല. തൃശൂർ കേരളവർമ കോളജിലെ ലക്ചറർ സ്ഥിരനിയമനത്തിനു പിന്നിലെ ഇടപാടുകളെക്കുറിച്ച് കുറിപ്പിൽ വിവരങ്ങളുള്ളതാണു കാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
ഇടതു നേതാക്കൾ ഭരിക്കുന്ന കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലാണു കോളജ്. ഇവിടെ പ്രിൻസിപ്പലാകേണ്ടിയിരുന്ന അധ്യാപികയെ 2019ൽ സ്ഥലംമാറ്റി. ആ സ്ഥലംമാറ്റ ഒഴിവിൽ 2022 മാർച്ചിൽ സ്ഥിരനിയമനവും നടത്തി. പ്രിൻസിപ്പൽ സ്ഥാനത്തേക്കു മറ്റൊരാൾക്കു കടന്നുവരാനും ആ സ്ഥലംമാറ്റത്തിലൂടെ അവസരമൊരുങ്ങി – അന്നത്തെ എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ ഭാര്യയും ഇപ്പോൾ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായ ആർ.ബിന്ദു.
അധ്യാപിക ഹൈക്കോടതിയെ സമീപിച്ചു. ഈ അധ്യാപികയെ മാത്രമേ പ്രിൻസിപ്പൽ ആക്കാവൂ എന്നായിരുന്നു വിധി. ഇതിനിടെ ബിന്ദു മന്ത്രിയായി. പ്രിൻസിപ്പലായി മറ്റൊരു അധ്യാപകൻ എത്തിയെങ്കിലും കോളജിലെ രാഷ്ട്രീയ വടംവലിക്കിടെ രാജിവച്ചു. സ്ഥലംമാറ്റപ്പെട്ട അധ്യാപിക കോളജിൽ തിരിച്ചെത്തിയതോടെ അവരുടെ ഒഴിവിൽ നിയമനം ലഭിച്ച ആൾക്കു തസ്തിക നഷ്ടപ്പെട്ടു. ഈ സംഭവത്തിനു പിന്നാലെയായിരുന്നു ഇടതു നേതാവിന്റെ ആത്മഹത്യ.
English Summary: Police not revealing content of Left front leader's suicide note, mystery