ബില്ലുകൾ അംഗീകരിക്കേണ്ടത് ഗവർണറുടെ കടമ: സ്പീക്കർ
Mail This Article
തിരുവനന്തപുരം∙ ജനങ്ങൾ തിരഞ്ഞെടുത്ത നിയമനിർമാണ സഭ പാസാക്കുന്ന ബില്ലുകൾ അംഗീകരിക്കേണ്ടത് ഗവർണറുടെ കടമയും ഉത്തരവാദിത്തവും ആണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. അത് ഗവർണർ ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്. ശുഭാപ്തി വിശ്വാസി ആകാനാണ് താൽപര്യം. ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാർ എന്നും സ്പീക്കർ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ ബില്ലുകൾ ഗവർണർ അംഗീകരിക്കാതിരിക്കെ വീണ്ടും ബില്ലുകൾ പാസാക്കാനായി സഭ ചേരുന്നതു സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സ്പീക്കർ. ബില്ലുകളിൽ ഒപ്പിടേണ്ട ഭരണഘടനാ ബാധ്യതയും ഗവർണർക്ക് ഉണ്ട്. ഇക്കാര്യത്തിൽ ചാടിക്കയറി അഭിപ്രായപ്രകടനത്തിന് ഇല്ല. പ്രശ്നം പരിഹരിക്കുമെന്നു തന്നെയാണു കരുതുന്നത്.
സഭാ സമ്മേളനത്തിന്റെ ചോദ്യോത്തര വേള സഭാ ടിവി മുഖേന സംപ്രേഷണം ചെയ്യുന്ന രീതി തുടരും. സഭാ ടിവിയും അങ്ങനെ അംഗീകാരം നേടേണ്ടതാണല്ലോ. എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ തയാറാണ്. ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന സഭാ സമ്മേളനം 9 ദിവസം നീളും. ബില്ലുകളെ സംബന്ധിച്ച മുൻഗണനാ പട്ടിക സർക്കാരിൽ നിന്നു ലഭിക്കുന്നത് അനുസരിച്ചു തീരുമാനിക്കും. നിയമനിർമാണത്തിനു വേണ്ടി മാത്രമാണ് സഭ ചേരുന്നത്. സഭാ സമ്മേളനം ചേരാൻ തീരുമാനിച്ച സാഹചര്യത്തിൽ, നേരത്തേ തീരുമാനിച്ച രാജ്യാന്തര പുസ്തകോത്സവം 2023 ജനുവരിയിലേക്കു മാറ്റിയെന്നും സ്പീക്കർ പറഞ്ഞു.
English Summary: Speaker AN Shamseer statement against governor Arif Mohammad Khan