ADVERTISEMENT

കണ്ണൂർ ∙ ലഹരി വിൽപന ചോദ്യം ചെയ്തതിന്റെ പേരിൽ തലശ്ശേരിയിൽ 2 സിപിഎം പ്രവർത്തകരെ കുത്തിക്കൊന്ന സംഘത്തിലെ സിപിഎം പ്രവർത്തകൻ ബാബു പാറായിയെ തള്ളിപ്പറഞ്ഞ് സിപിഎം. ലഹരി മാഫിയാ സംഘത്തിൽപെട്ട ആരെയും പാർട്ടി സംരക്ഷിക്കില്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വ്യക്തമാക്കി. ക്വട്ടേഷൻ – ലഹരി സംഘങ്ങളിൽ ഏതെങ്കിലും കമ്യൂണിസ്റ്റുകാരുണ്ടെങ്കിൽ അവരെ പാർട്ടി സംരക്ഷിക്കില്ല. അത്തരക്കാരെ തള്ളിപ്പറയുന്നതായും ജയരാജൻ പറഞ്ഞു. പാർട്ടിയിൽ ഇത്തരം സംഘങ്ങളുടെ വലയിലായവരുണ്ടോയെന്നു പരിശോധന നടത്തും. പാർട്ടി ഭരണഘടനയനുസരിച്ച് ഇതിനു സംവിധാനമുള്ള സംഘടനയാണു സിപിഎം എന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേകമായി പരിശോധന നടത്തും. 

കേസിൽ അറസ്റ്റിലായ 7 പേരിൽ ബാബു പാറായി സിപിഎം പ്രവർത്തകനാണ്. മറ്റാരും സിപിഎം ബന്ധമുള്ളവരല്ല. ബിജെപിയിൽ നിന്നാണ് വർഷങ്ങൾക്കു മുൻപ് ബാബു സിപിഎമ്മിൽ എത്തിയത്. ബാബുവിന്റെ അളിയനും കേസിലെ പ്രതിയുമായ ജാക്സൻ ആണ് ലഹരി കച്ചവടക്കാരൻ. പാഴ്സലായി ലഹരി എത്തിച്ച ആളാണ് ജാക്സൻ. അളിയന്റെ സ്വാധീനത്തിൽ ബാബു അകപ്പെട്ടതായിരിക്കാമെന്നും ജയരാജൻ പറഞ്ഞു. പ്രതികളെ കൃത്യം നടന്നു മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തതു പൊലീസിന്റെ നേട്ടമാണ്. ഒരു തരത്തിലുമുള്ള ഇടപെടലുകൾ ആരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും എം.വി.ജയരാജൻ പറഞ്ഞു. 

2 സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടതിനു പിന്നിൽ ലഹരി മാഫിയ ആണെന്നു സിപിഎം നേരത്തേ വ്യക്തമാക്കിയിരുന്നു. കൊലയാളി സംഘത്തിലെ മുഖ്യപ്രതി സിപിഎം പ്രവർത്തകൻ ബാബു പാറായിയെ തള്ളിപ്പറയാൻ വൈകിയത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലഹരി മാഫിയ പ്രവർത്തനത്തിൽ പങ്കാളികളാകുന്നവരെ തള്ളിപ്പറയുന്നതായി ജില്ലാ നേതൃത്വം വ്യക്തമാക്കിയത്.

 

English Summary: Thalassery twin murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com