പണപ്പെട്ടിയിൽ കയ്യിട്ടുവാരിയ പൊലീസുകാരന് സസ്പെൻഷൻ
Mail This Article
തൊടുപുഴ ∙ പാമ്പനാറിലെ വ്യാപാരസ്ഥാപനത്തിലെ പെട്ടിയിൽ നിന്നു പണം മോഷ്ടിച്ചെന്ന പരാതിയെത്തുടർന്ന് സിവിൽ പൊലീസ് ഓഫിസറെ സസ്പെൻഡ് ചെയ്തു. പീരുമേട് പൊലീസ് സ്റ്റേഷനിലെ സിപിഒ സാഗർ പി.മധുവിനെ ആണ് ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസ് സസ്പെൻഡ് ചെയ്തത്. കടയിലെ നിത്യസന്ദർശകനായ യുവ പൊലീസുകാരൻ പരിചയം മുതലെടുത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ചെന്നാണു പരാതി.
മുൻപു പൊലീസുകാരൻ കടയിൽ എത്തിയപ്പോഴൊക്കെ പെട്ടിയിൽ നിന്നു പണം നഷ്ടപ്പെട്ടതിനാൽ കടയുടമ പൊലീസുകാരനെ നിരീക്ഷിച്ചു. പെട്ടിയിൽ കയ്യിട്ടതിനു പിന്നാലെ ഇയാളെ ഉടമ പിടികൂടി. ബഹളം കേട്ട് ആളുകൂടിയതോടെ പൊലീസുകാരൻ 5,000 നഷ്ടപരിഹാരം നൽകുകയും മാപ്പു പറയുകയും ചെയ്തു. പീരുമേട് പൊലീസ് സ്ഥലത്തെത്തിയെങ്കിലും കേസെടുക്കാതെ മടങ്ങിപ്പോയി. പൊലീസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനെതിരെ ഒരുവിഭാഗം പൊലീസുകാർ രംഗത്തുവന്നതോടെ സംഭവം വിവാദമായി. കുട്ടിക്കാനത്തും ഇയാൾ സമാനരീതിയിൽ പണം അപഹരിച്ചതായി ആക്ഷേപമുയർന്നിരുന്നു.
English Summary : Civil Police Officer suspended