വിഴിഞ്ഞം: ജോസ് കെ.മാണിക്കെതിരെ തിരുവഞ്ചൂരും പി.ജെ.ജോസഫും ; വിവാദത്തിരയിൽ കേരള കോൺഗ്രസ് (എം)
Mail This Article
കോട്ടയം ∙ വിഴിഞ്ഞം സംഭവവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസിനും (എം) ചെയർമാൻ ജോസ് കെ.മാണി എംപിക്കുമെതിരെ അമ്പെയ്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎയും. ഇടതുമുന്നണിക്കൊപ്പം നിൽക്കുന്ന കേരള കോൺഗ്രസിനെ (എം) സമ്മർദത്തിലാക്കുന്ന പ്രസ്താവനകളാണു തിരുവഞ്ചൂരും ജോസഫും നടത്തിയത്.
വെല്ലുവിളിച്ച് തിരുവഞ്ചൂർ
ലത്തീൻ രൂപതാ ബിഷപ്പിനും വൈദികർക്കുമെതിരെ ക്രിമിനൽ കേസ് എടുത്ത നടപടി പിൻവലിക്കാതെ ഇനി ഇടതുമുന്നണി യോഗത്തിൽ പങ്കെടുക്കില്ലെന്നു പറയാനുള്ള ആർജവം ജോസ് കെ.മാണി എംപി കാണിക്കണം. ബിഷപ്പിനെ പ്രതിയാക്കുന്നതിനോടു കേരള കോൺഗ്രസിനു യോജിക്കാൻ കഴിയുമോയെന്നു പാർട്ടി നേതൃത്വം വ്യക്തമാക്കണം. ബിഷപ്പിനെയും വൈദികരെയും ജയിലിൽ അടയ്ക്കാനുള്ള നീക്കവുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്.
ജോസഫ് പറഞ്ഞത്
വിഴിഞ്ഞം സംഭവത്തിൽ ജോസ് കെ.മാണി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ബിഷപ്പുമാരുടെ പേരിൽ കേസെടുത്ത നടപടി പ്രതിഷേധാർഹമാണ്. കേസുകൾ പിൻവലിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.
വെല്ലുവിളിക്കുള്ള സമയം ഇതല്ല
രാഷ്ട്രീയ വെല്ലുവിളി നടത്തേണ്ട സമയമല്ല ഇത്. കാര്യങ്ങളെ സമാധാനപരമായി സമീപിക്കുകയാണു വേണ്ടത്. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. - ജോസ് കെ.മാണി എംപി, കേരള കോൺഗ്രസ് (എം) ചെയർമാൻ
English Summary : Kerala Congress M Controversy