സംരക്ഷിതവന മാതൃകയിൽ നെൽവയലുകൾ വരുന്നു
Mail This Article
തിരുവനന്തപുരം ∙ സംരക്ഷിതവനങ്ങളുടെ മാതൃകയിൽ കേരളത്തിൽ സംരക്ഷിത നെൽവയലുകൾ സജ്ജമാക്കാൻ കൃഷി വകുപ്പ് ഒരുങ്ങുന്നു. സംസ്ഥാനത്തു നെൽവയലുകൾ ഇല്ലാതാകുന്നതു തടയുകയാണ് ഉദ്ദേശ്യം.
നെൽവയലുകൾ പാട്ടത്തിനെടുക്കുകയോ വിലയ്ക്കു വാങ്ങുകയോ ചെയ്തശേഷം തരിശിടാതെ കൃഷിയിറക്കാനാണ് ആലോചന. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് ഇതിനായി വിനിയോഗിക്കും. മുൻപ് നെൽക്കൃഷി ചെയ്തശേഷം ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങൾ കണ്ടെത്തി കൃഷിസാധ്യത പരിശോധിക്കാൻ പഠനം നടത്തും.
തരിശുനില നെൽക്കൃഷിക്ക് (ഒറ്റക്കൃഷിക്ക് / ഒരു വർഷത്തേക്ക്) കൃഷിവകുപ്പ് 40,000 രൂപ വരെ സബ്സിഡി നൽകുന്നുണ്ട്. എന്നാൽ, തുക വാങ്ങി കൃഷിയിറക്കുന്നവരിൽ മിക്കവരും പിന്നീടു നെൽക്കൃഷിയിലേക്കു തിരിയാറില്ല. ഇത് ഒഴിവാക്കി കൃഷി തുടരാൻ ഇവരെ പ്രേരിപ്പിക്കും. നിലം തരിശിടാൻ പ്രേരിപ്പിക്കുന്ന ഭൂമാഫിയയെ നിയന്ത്രിക്കുന്നതും ലക്ഷ്യമാണ്.
നെൽക്കൃഷി 2.05 ലക്ഷം ഹെക്ടർ മാത്രം
1955–56 ൽ 7.60 ലക്ഷം ഹെക്ടർ നെൽവയൽ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ നിലവിൽ 2.05 ലക്ഷം ഹെക്ടറിൽ മാത്രമാണു നെൽക്കൃഷിയുള്ളത്. പാലക്കാട്, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ മാത്രമാണു നെൽക്കൃഷി സജീവം. മറ്റു ചില ജില്ലകളിൽ കൃഷിയുണ്ടെങ്കിലും ലാഭകരമല്ല. ഈ പ്രദേശങ്ങൾ കണ്ടെത്തി പരീക്ഷണാർഥം കൃഷിയിറക്കി, സ്ഥലം സംരക്ഷിക്കാനാണു കൃഷി വകുപ്പ് ഉദേശിക്കുന്നത്. പ്രതിവർഷം 40 ലക്ഷം ടൺ അരിയാണു കേരളത്തിന് ആവശ്യം. എന്നാൽ, 8 ലക്ഷം ടൺ മാത്രമാണ് ഉൽപാദിപ്പിക്കുന്നത്.
English Summary: Paddy field in the model of protected forest