നാട്ടുകാരുടെ സംശയം സത്യമായി വയോധികയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ
Mail This Article
കോട്ടയം ∙ നാട്ടുകാർ ദുരൂഹത ആരോപിച്ച വയോധികയുടെ മരണം കൊലപാതകം. ഒരാഴ്ചയ്ക്കുള്ളിൽ മകൻ അറസ്റ്റിൽ. പനച്ചിക്കാട് പാതിയപ്പള്ളിക്കടവ് ഭാഗത്ത് തെക്കേക്കുറ്റ് സതിയമ്മ(80) ആണു കൊല്ലപ്പെട്ടത്. മകൻ ബിജുവിനെ (52) ആണ് പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ 20നാണ് സതിയമ്മയെ ബന്ധുക്കൾ പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വീണു തലയ്ക്കു പരുക്കേറ്റു എന്നായിരുന്നു ആശുപത്രി അധികൃതരെ അറിയിച്ചത്.
ചികിത്സയ്ക്കുശേഷം പിറ്റേന്ന് ആരോഗ്യസ്ഥിതി വഷളായി. തുടർന്നായിരുന്നു മരണം. പിന്നാലെ 24ന് ഉച്ചയ്ക്ക് സംസ്കാരം നടത്താൻ തീരുമാനിച്ചു. ഇതിനിടെ നാട്ടുകാർ ഉൾപ്പെടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്ന് സംസ്കാരത്തിന് തൊട്ടുമുൻപ് മൃതദേഹം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നീട് പോസ്റ്റ്മോർട്ടത്തിനുശേഷമാണ് മൃതദേഹം വിട്ടുനൽകിയത്.
കഴിഞ്ഞ ദിവസമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചത്. ശാസ്ത്രീയ പരിശോധനയിൽ തലയ്ക്കു പിന്നിലേറ്റ പ്രഹരമാണ് മരണകാരണമെന്നു കണ്ടെത്തി. തുടർന്നു മകൻ ബിജുവിനെ കസ്റ്റഡിയിൽ എടുത്തു വിശദമായി ചോദ്യം ചെയ്തതിനു ശേഷമാണ് ബിജുവാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് ഉറപ്പിച്ചത്. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി. മരണത്തിനു മുൻപ് ബിജുവും അമ്മയും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ബിജു ഉപദ്രവിച്ചുവെന്നും നാട്ടുകാർ പൊലീസിന് നൽകിയ സൂചനയിൽനിന്നാണ് കൊലപാതകം ചുരുളഴിഞ്ഞത്.
English Summary : Son arrested for murdering Mother