വിഴിഞ്ഞം അക്രമം: ആർച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി രണ്ടു കേസ് കൂടി
Mail This Article
തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖ സമരത്തിലെ അക്രമത്തിൽ ലത്തീൻ ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയെ ഒന്നാം പ്രതിയാക്കി വിഴിഞ്ഞം പൊലീസ് രണ്ടു കേസ് കൂടി റജിസ്റ്റർ ചെയ്തു. ഇതോടെ ആർച്ച് ബിഷപ്പിനെതിരായ കേസുകളുടെ എണ്ണം അഞ്ചായി. ഒരെണ്ണം ജാമ്യമില്ലാ വകുപ്പു പ്രകാരമാണ്.
തുറമുഖ നിർമാണത്തെ തടസ്സപ്പെടുത്തും വിധം ഞായറാഴ്ച സമരം നടത്താനും പദ്ധതി പ്രദേശത്തെ അതീവസുരക്ഷാ മേഖലയിൽ അതിക്രമിച്ചു കടക്കാനും സഹായ മെത്രാൻ ഡോ.ആർ.ക്രിസ്തുദാസ്, തുറമുഖ നിർമാണ വിരുദ്ധ സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച്. പെരേര തുടങ്ങി 16 പേർക്കൊപ്പം സമരക്കാരെ പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണ് കേസുകളെടുത്തത്. കഴിഞ്ഞ മാസം 26ന് ഉണ്ടായ സംഘർഷത്തിന്റെ പേരിലാണ് ആർച്ച് ബിഷപ്പിനെതിരെ നേരത്തെ മൂന്നു കേസുകളെടുത്തത്.
ഇതേ സമയം, ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാനെതിരായ പരാമർശത്തിൽ വിഴിഞ്ഞം തുറമുഖ നിർമാണ വിരുദ്ധ സമരസമിതി കൺവീനർ ഫാ.തിയോഡോഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. വിവിധ മതവിഭാഗങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണവും ചേരിതിരിവും കലാപവും ലഹളയും ഉണ്ടാക്കുന്നതിനും സാമുദായിക സംഘർഷത്തിനുമുള്ള ശ്രമം നടത്തിയെന്ന് ആരോപിച്ചാണ് എഫ്ഐആർറജിസ്റ്റർ ചെയ്തത്.
അനുമതിയില്ലാതെ തുറമുഖ നിർമാണ സ്ഥലത്തേക്ക് ബുധനാഴ്ച പ്രതിഷേധ മാർച്ച് നടത്തിയതിന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ ഒന്നാം പ്രതിയാക്കിയും പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 700 പ്രവർത്തകരും പ്രതിപ്പട്ടികയിലുണ്ട്.
English Summary: Two more cases against Latin Archdiocese Archbishop in Vizhinjam Protest issue