വിഴിഞ്ഞം സമരം: 85 ലക്ഷം രൂപയുടെ നഷ്ടം, 3,000 പേർക്കെതിരെ കേസ്
Mail This Article
കൊച്ചി ∙ വിഴിഞ്ഞത്ത് 27നു നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 3,000 പേർക്കെതിരെ കേസെടുത്തെന്നും 85 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നെന്നും പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. 64 പൊലീസുകാർക്കു പരുക്കേറ്റെന്നും ചിലരുടെ പരുക്ക് ഗുരുതരമാണെന്നും വ്യക്തമാക്കി. വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സഹിതമാണു തിരുവനന്തപുരം പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ സത്യവാങ്മൂലം നൽകിയത്.
സത്യവാങ്മൂലത്തിൽനിന്ന്: 26നു നടന്ന അക്രമത്തിന്റെ പേരിൽ 5 പേരെ അറസ്റ്റ് ചെയ്തെന്ന വിവരം ലഭിച്ചതിനെ തുടർന്ന് 27നു വൈകിട്ട് 6.50നു വൈദികരും സ്ത്രീകളും ഉൾപ്പെടെ 3,000 പേർ പൊലീസ് സ്റ്റേഷൻ വളഞ്ഞു. പൊലീസ് വാഹനങ്ങൾ, പൊലീസ് സ്റ്റേഷൻ കെട്ടിടം, ഉപകരണങ്ങൾ തുടങ്ങിയവ നശിപ്പിച്ചു.
26നു പദ്ധതി പ്രദേശത്തിന്റെ മുഖ്യ കവാടത്തിലെത്തിയ നിർമാണ കമ്പനിയുടെ വാഹനങ്ങൾ പ്രതിഷേധക്കാർ തടഞ്ഞു. ഫാ. യൂജിൻ, ഫാ. ഫിയോവിയൂസ് എന്നിവർ അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്തു റോഡ് തടഞ്ഞു. സമീപത്തെ പള്ളികളിലെ മണി അടിച്ചു വിശ്വാസികളെ കൂട്ടി. തുടർന്നു സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടുന്ന 2,000 ആളുകൾ സംഘമായി അക്രമം നടത്തി.
പൊലീസുകാരെ ആക്രമിച്ചു ഗുരുതരമായി പരുക്കേൽപിച്ച ജനക്കൂട്ടം പൊലീസ് സ്റ്റേഷനിൽ നാശമുണ്ടാക്കി. 6 പൊലീസ് വാഹനങ്ങളും 20 സ്വകാര്യ വാഹനങ്ങളും നശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ പ്രബേഷനറി എസ്ഐ ലിജോ കെ.മാണിയെ ഫോർട്ട് ആശുപത്രിയിലേക്കു മാറ്റി ശസ്ത്രക്രിയ നടത്തി. സ്ഥിതിഗതികൾ ഇപ്പോൾ ശാന്തമാണ്.
English Summary: Case against 3000 people in Vizhinjam attack